ശബരിമലയിൽ അനധികൃത വിഡിയോ ചിത്രീകരണം: വ്ലോഗര്‍ക്കെതിരെ കേസ്
text_fieldsപത്തനംതിട്ട: ശബരിമല നട അടച്ച സമയത്തെ വിഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ പമ്പ പൊലീസ് കേസെടുത്തു. പതിവായി ശബരിമലയില്‍നിന്നുള്ള വിഡിയോകള്‍ എടുക്കുകയും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യുന്ന റാന്നി സ്വദേശിയായ വ്ലോഗര്‍ക്കെതിരെയാണ് കേസെടുത്തത്. പിന്നാലെ വിഡിയോ യുട്യൂബില്‍നിന്ന് നീക്കം ചെയ്തു. ഹൈകോടതി നിയോഗിച്ച സ്പെഷല്‍ കമീഷണര്‍ ആര്. ജയകൃഷ്ണന് പമ്പ പൊലീസിനോടും വനം വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് കേസെടുത്തത്. നട അടച്ചതിന് ശേഷം ശബരിമലക്കാഴ്ച എന്ന പേരിലായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തത്. 10 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു വിഡിയോ. കഴിഞ്ഞ മാസം 24നാണ് വിഡിയോ അപ് ലോഡ് ചെയ്തത്.
നട അടച്ചു കഴിഞ്ഞാല്‍ അധികൃതര്‍ക്കല്ലാതെ മുകളിലേക്ക് പോകാന്‍ ആര്‍ക്കും അനുവാദമില്ല. അങ്ങനെയിരിക്കെ ഇയാള്‍ എങ്ങനെ അവിടെയെത്തി എന്നത് അന്വേഷിക്കും. പൊലീസ് ചെക്കിങ് പോയന്റ് കടന്ന് നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ചന്ദ്രാനന്ദന്‍ റോഡ്, വലിയ നടപ്പന്തല്‍ വഴിയാണ് ഇയാള്‍ പതിനെട്ടാം പടിക്ക് താഴെയെത്തിയത്. ഇത് ദൃശ്യങ്ങളില്‍ കാണാം. പമ്പാഗണപതി ക്ഷേത്രത്തില്‍നിന്നാണ് വിഡിയോ ആരംഭിച്ചത്. ആളൊഴിഞ്ഞ പതിനെട്ടാം പടിയും കൊടിമരത്തിന്റെ ഭാഗങ്ങളും കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

