അനധികൃത കെട്ടിട നിർമാണവും സാമ്പത്തിക ഇടപാടുകളും; സംസ്ഥാന സാക്ഷരത മിഷനെതിരെ വിജിലൻസ് അന്വേഷണം
text_fieldsതിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സംസ്ഥാന സാക്ഷരത മിഷനെതിരെ അന്വേഷണവുമായി വിജിലൻസ്. വിവിധ കോഴ്സുകളുടെ മറവിൽ സാമ്പത്തിക ഇടപാട് നടത്തിയെന്നും പൊതുവിദ്യാഭ്യാസവകുപ്പിന്റെ സ്ഥലം കൈയേറി ആസ്ഥാന മന്ദിരം പണിതെന്നുമുള്ള പരാതികളിലാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതിവർഷം 17 കോടിയാണ് സ്ഥാപനത്തിന് സർക്കാൻ ഗ്രാന്റായി അനുവദിക്കുന്നത്. ഇതിനുപുറമെ വിവിധ കോഴ്സുകളുടെ ഫീസും അക്കൗണ്ടിലെത്തുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിൽ സാക്ഷരത മിഷന്റെ സർട്ടിഫിക്കറ്റുകൾക്ക് പി.എസ്.സി അംഗീകാരവുമുണ്ട്. എന്നാൽ സാക്ഷരത മിഷൻ ഇതുവരെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ലെന്ന് രജിസ്ട്രേഷൻ വകുപ്പ് ദക്ഷിണമേഖല ഡി.ഐ.ജിയുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വാർഷിക കണക്കുകളോ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളോ ഓഡിറ്റ് റിപ്പോർട്ടോ രജിസ്ട്രേഷൻ വകുപ്പിന് സമർപ്പിച്ചിട്ടില്ല. പിഴ ഒടുക്കി റിട്ടേൺ ഫയൽ ചെയ്യാൻ ജില്ല രജിസ്ട്രാർ ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല. സാക്ഷരത മിഷനെതിരെ ജില്ല കോടതിയെ സമീപിക്കാനാണ് കണ്ണൂർ സ്വദേശിയായ പരാതിക്കാരന് രജിസ്ട്രേഷൻ വകുപ്പ് നൽകിയ നിർദേശം.
1955ലെ തിരുവിതാംകൂർ കൊച്ചി സാഹിത്യ ശാസ്ത്ര ധാർമിക സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട് പ്രകാരം ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനുള്ള അധികാരം ജില്ല കോടതികൾക്കാണ്. രജിസ്ട്രേഷൻ വകുപ്പിന്റെ റിപ്പോർട്ടും വിജിലൻസിന് കൈമാറിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലം കൈയേറി ആസ്ഥാന മന്ദിരം നിർമിച്ചതിന്റെ രേഖകൾ വിജിലൻസ് പരിശോധിച്ചുവരികയാണ്. ചട്ടങ്ങൾ കാറ്റിൽ പറത്തി പണിതതിനാൽ മന്ദിരത്തിന് തിരുവനന്തപുരം കോർപറേഷൻ കെട്ടിട നമ്പർ നൽകിയിട്ടില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേട്ടയിലുള്ള ഒരേക്കർ 40 സെന്റ് സ്ഥലത്തിലെ 16 സെന്റിൽ ആസ്ഥാന മന്ദിരം നിർമിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയത്. എന്നാൽ 43 സെന്റ് കൈയേറി കെട്ടിടം നിർമിച്ചെന്നാണ് കോർപറേഷന്റെ കണ്ടെത്തൽ.
7000 ചതുരശ്ര അടി കെട്ടിടം നിർമിക്കാനായിരുന്നു സർക്കാർ അനുമതി. എന്നാൽ പണിതതാകട്ടെ 13654 ചതുരശ്ര അടി കെട്ടിടം. കോർപറേഷൻ അനുമതിയില്ലാതെയാണ് 2018 മേയിൽ കെട്ടിട നിർമാണം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തറക്കല്ലിട്ടത്.
കെട്ടിട നമ്പർ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ സാക്ഷരത മിഷൻ കോർപറേഷനെ സമീപിച്ചെങ്കിലും അനധികൃത നിർമാണമായതിനാൽ കത്തുകൾ കോർപറേഷൻ നിരസിക്കുകയായിരുന്നു.
തലപ്പത്ത് മുഖ്യമന്ത്രി, എന്നിട്ടും രജിസ്ട്രേഷൻ ഇല്ല
സംസ്ഥാനത്ത് സമ്പൂർണ സാക്ഷരത നടപ്പാക്കുന്നതിന്റെ ഭാഗമായി 1990ലാണ് കേരള സംസ്ഥാന സാക്ഷരത സമിതി രജിസ്റ്റർ ചെയ്തത്. 1991 ഏപ്രിലിൽ 18ന് സമ്പൂർണ സാക്ഷരത പ്രഖ്യാപനത്തോടെ സമിതി പിരിച്ചുവിട്ടു. തുടർ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി 1998ലാണ് കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങിയത്.
മുഖ്യമന്ത്രി ചെയർമാനും വിദ്യാഭ്യാസമന്ത്രി വൈസ് ചെയർമാനുമായ ഭരണസമിതിയുടെ ലക്ഷ്യവും ബൈലോയും ഘടനയുമൊക്കെ വ്യത്യസ്തമായതിനാൽ സ്ഥാപനം പുതുതായി രജിസ്റ്റർ ചെയ്യണമെന്നിരിക്കെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.