മാനദണ്ഡങ്ങൾ കാറ്റിൽപറത്തി വഴിയോര ചിപ്സ് വിൽപന
text_fieldsആലപ്പുഴ: ദേശീയപാതയുടെ ഓരങ്ങളിൽ പൊടിപൊടിക്കുന്ന വറുത്തകായ വിൽപന ആരോഗ്യ ഭീഷണി ഉയർത്തുന്നു. കോവിഡ് കാലത്ത് തൊഴിൽരഹിതരായവർ സ്വയം തൊഴിൽ കണ്ടെത്തിയാണ് ഇൗ കച്ചവടമെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം കൂടിയായപ്പോൾ വിൽപന പൊടിപൊടിച്ചു. വിൽപനക്കാർ മലയാളികളായതിനാൽ പലരും വിശ്വാസത്തോടെയും സഹതാപത്തോടെയും സാധനങ്ങൾ വാങ്ങുന്നതും പതിവാക്കി. ദിവസം ചെല്ലുംതോറും കൂടുതൽ കച്ചവടക്കാർ കടന്നുവരുകയും വിൽപന വർധിക്കുകയുമാണ്.നല്ല സ്വർണനിറത്തിൽ തിളങ്ങുന്ന വറുത്തകായ കണ്ടാൽത്തന്നെ കൗതുകമാണ്. ഇതിൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നുണ്ടെന്നാണ് സംശയം.
ഭക്ഷ്യ സുരക്ഷ വകുപ്പിെൻറ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവ വിപണിയിലെത്തിക്കുന്നത്. കേരളത്തിലെ നാടൻ ഏത്തക്കായകൊണ്ട് ചിപ്സുണ്ടാക്കുമ്പോൾ അതിന് സ്വാഭാവികമായ മഞ്ഞ നിറമുണ്ട്. ഇതിന് വിലയും കൂടുതലാണ്. അതേസമയം, കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നുമൊക്കെ വരുന്ന നിറം കുറഞ്ഞ ഏത്തക്കായക്ക് വിലക്കുറവാണ്. അതിൽ ചില ഉൽപാദകർ അംഗീകൃത നിറങ്ങൾ അപൂർവമായി ചേർക്കാറുണ്ട്.
ചില സംഘങ്ങൾ മൊത്തത്തിൽ ഉൽപാദിപ്പിച്ച് ഏജൻറുമാരെ വെച്ച് വിൽക്കുകയാണെന്നാണ് അറിയുന്നത്. പാക്കറ്റുകളുടെ രൂപസാദൃശ്യം ഇതിന് തെളിവാണ്. മിക്കയിടത്തും അരകിലോക്ക് 100 രൂപയാണ് വില. ചിലയിടങ്ങളിൽ 80 രൂപക്കും ലഭിക്കും. ബേക്കറികളിലും മറ്റും വെളിച്ചെണ്ണയിൽ വറുത്ത ചിപ്സിന് അരകിലോക്ക് 150 രൂപയാണ് വില. ഇതിെൻറ നിർമാണ കേന്ദ്രം എവിടെയാണെന്നുപോലും ആരോഗ്യവകുപ്പോ ഭക്ഷ്യസുരക്ഷ വിഭാഗമോ തദ്ദേശ സ്വയംഭരണ വകുപ്പോ അന്വേഷിക്കുന്നില്ല. നികുതിയിനത്തിലും സംസ്ഥാനത്തിന് വലിയ നഷ്ടം വരുത്തുന്നുണ്ട്. ഇതരസംസ്ഥാനത്ത് ഇത്തരം ചിപ്സ് വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിക്കുന്നതിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലവട്ടം ഉപയോഗിച്ച എണ്ണയിലാണ് ഇവ നിർമിക്കുന്നത് എന്നതിനാൽ നിരന്തരമായ ഉപയോഗം വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.