
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ലോക്നാഥ് ബെഹ്റയുടെ അഴിമതികൾ അന്വേഷിക്കാൻ കമീഷനെ നിയോഗിക്കും -രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: സർക്കാർ നിർദേശിക്കുന്ന ഏത് വഴിവിട്ട കാര്യങ്ങളും ചെയ്യാൻ തയാറാകുന്ന ഡി.ജി.പിയാണ് ഇന്ന് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് എല്ലാ അർത്ഥത്തിലും തരംതാഴ്ന്നു കൊണ്ടിരിക്കുകയാണ്. സർക്കാറിെൻറ അഴിമതിയും സ്വജനപക്ഷപാതവും കൊള്ളയും തുറന്നുകാട്ടുന്ന പ്രതിപക്ഷ എം.എൽ.എമാർക്കും നേതാക്കൾക്കുമെതിരെ കള്ളക്കേസെടുക്കാൻ ഡി.ജി.പി തന്നെ മുൻകൈ എടുക്കുന്നു. ഈ നടപടി എത്രയും വേഗം അവസാനിപ്പിക്കാൻ അദ്ദേഹം തയാറാകണം.
യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ലോക്നാഥ് ബെഹ്റ എന്ന ഡി.ജി.പിയുടെ എല്ലാ കള്ളത്തരങ്ങളും അഴിമതിയും അന്വേഷിക്കാൻ കമീഷനെ നിയോഗിക്കും. പലതരം പർച്ചേസിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്ന ഡി.ജി.പിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അതിന് പ്രത്യുപകരമായിട്ടാണ് പി.ടി. തോമസ്, കെ.എം. ഷാജി, തുടങ്ങിയ യു.ഡി.എഫ് എം.എൽ.എമാർക്കും മറ്റു നിരവധി നേതാക്കൾക്കുമെതിരെ കേസെടുക്കാനും അവരെ അപമാനിക്കാനുള്ള ശ്രമം. വി.ഡി. സതീശനെതിരെ ഇല്ലാത്ത ഒരു കേസുമായി വന്നിരിക്കുന്നതും ഇതിെൻറ ഭാഗമാണ്.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയും നടത്തിയ ഒരു ഡി.ജി.പിയാണ് നിലവിലുള്ളത്. അക്കൗണ്ടൻറ് ജനറലിെൻറ റിപ്പോർട്ടിൽ ഡി.ജി.പിയുടെ അഴിമതികൾ വ്യക്തമായി പറയുന്നതുകൊണ്ടാണ് സർക്കാർ ആ റിപ്പോർട്ട് കോൾഡ് സ്റ്റേറേജിൽ െവച്ചിട്ടുള്ളത്. കള്ളക്കേസുകൾ എടുത്ത് എൽ.ഡി.എഫ് സർക്കാറിനെതിരായ യു.ഡി.എഫിെൻറ പോരാട്ടം പിന്നോട്ട് കൊണ്ടുപോകാം എന്നുള്ളത് വെറും വ്യാമോഹമാണ്. സർക്കാറി വേണ്ടി എന്ത് അഴിമതിയും നടത്തുന്ന ഡി.ജി.പിയെ നിയമപരമായിത്തന്നെ നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.