‘ഉമ്മന്‍ചാണ്ടിയുടെ മദ്യനയമാണ് ശരി എങ്കില്‍ വീണ്ടും ബാറുകള്‍ അടച്ചുപൂട്ടട്ടെ’ -മുൻമന്ത്രി എം.ബി. രാജേഷ്
text_fieldsതിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ബാറുകൾ പൂട്ടിയെന്നത് വെറും വാട്സ്ആപ് യൂനിവേഴ്സിറ്റി കഥ മാത്രമാണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ഉമ്മന്‍ചാണ്ടിയുടെ മദ്യനയമാണ് ശരി എങ്കില്‍ വീണ്ടും ബാറുകള്‍ അടച്ചുപൂട്ടട്ടെയെന്നും അതിന് വി.ഡി. സതീശന് തയാറാണോയെന്നും അദ്ദേഹം ചോദിച്ചു.
അന്ന് സംസ്ഥാനത്ത് 748 ബാർ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നു. യു.ഡി.എഫിന്റെ അബ്കാരി നയത്തിൽ മാറ്റംവരുത്താൻ കാരണം ബാർ കോഴ ആരോപണവും വി.എം. സുധീരനുമായുള്ള കടുത്ത രാഷ്ട്രീയ പോരാട്ടവുമായിരുന്നു.
സുധീരനെ തോൽപ്പിക്കാനുള്ള വാശിയുടെ പുറത്താണ് ഫൈവ് സ്റ്റാർ ക്ലാസിഫിക്കേഷനുള്ള 29 ബാറുകൾ ഒഴികെയുള്ളവയുടെ ലൈസൻസ് റദ്ദാക്കിയത്. എന്നാൽ, ലൈസൻസ് നഷ്ടപ്പെട്ട എല്ലാ ബാറുകൾക്കും ബിയർ-വൈൻ പാർലറുകൾ അനുവദിച്ചു.
അഴിമതി ആരോപണത്തിൽനിന്ന് തടിയൂരാനാണ് അന്നത്തെ സർക്കാർ ഇത് ചെയ്തത്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ കേരളത്തിൽ 813 ബിയർ വൈൻ പാർലറുകളും 306 ബെവ്കോ ഔട്ട്ലെറ്റുകളും സജീവമായി പ്രവർത്തിച്ചിരുന്നു -എം.ബി. രാജേഷ് പറഞ്ഞു.
പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ, ബിയർ വൈൻ പാർലറുകളാക്കി മാറ്റിയ ബാറുകൾ ത്രീ സ്റ്റാർ ക്ലാസിഫിക്കേഷൻ കൈവരിച്ചപ്പോൾ അവക്ക് ലൈസൻസ് പുതുക്കി നൽകുക മാത്രമാണ്. ഇത് ഒരു നിയമപരമായ ബാധ്യതയായിരുന്നു. അല്ലാതെ പുതിയ ബാറുകൾ വാരിക്കോരി നൽകിയതല്ല.
പത്ത് വർഷം മുമ്പ് 813 മദ്യശാലകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 896 എണ്ണം മാത്രമാണുള്ളത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ‘അന്ന് എല്ലാം പൂട്ടി, ഇപ്പോൾ എല്ലാം തുറന്നു’ എന്ന പ്രചാരണം പൂർണമായും വസ്തുതാവിരുദ്ധമാണെന്നും മുൻമന്ത്രി കൂട്ടിച്ചേർത്തു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുകയാണ്. എൽ.ഡി.എഫിന്റെ കാലത്താണ് എല്ലാത്തിനും തുടക്കമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവാസ്തവമാണെന്നും പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
നികുതി കുറക്കുന്നത് എൽ.ഡിഎഫ് ആലോചിച്ചിട്ട് പോലുമില്ല. മൂന്ന് വർഷം ഫയലിൽ തീരുമാനം എടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞ കള്ളം തിരുത്തുമെന്നൊന്നും കരുതുന്നില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു. യു.ഡി.എഫിന് മദ്യം എന്നും കറവപ്പശുവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

