ഇടുക്കി അണക്കെട്ട് ജലനിരപ്പ് 50 ശതമാനത്തിൽ; മഴ മുന്നറിയിപ്പില്ല, കള്ളക്കടൽ ജാഗ്രത നിർദേശം
text_fieldsഫയൽ ഫോട്ടോ
മൂലമറ്റം/തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 50 ശതമാനമായി ഉയർന്നു. ഞായറാഴ്ച ഡാമിലെ ജലനിരപ്പ് 49.58 ശതമാനവും 2354.40 അടിയുമാണ്. എന്നാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം ജലം ഇത്തവണ കുറവാണ്. ആഗസ്സ് ഒന്നിന് അണക്കെട്ടിൽ അവശേഷിച്ചിരുന്നത് 33 ശതമാനം ജലം മാത്രമായിരുന്നു.
പിന്നീട് ലഭിച്ച കനത്ത മഴയാണ് അതിവേഗം ജലനിരപ്പ് ഉയരാൻ കാരണം. ഈ മാസം ഇതുവരെ 14.78 അടി ജലം അണക്കെട്ടിൽ ഉയർന്നു. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന് കീഴിലുള്ള ഡാമുകളിൽ എല്ലാം കൂടി 52 ശതമാനം ജലമാണുള്ളത്. ഇത് ഉപയോഗിച്ച് 2138.63 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ തിങ്കളാഴ്ച വൈകീട്ട് 5.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ തിരമാലകൾ ഉയരാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉച്ചക്ക് 2.30 വരെ കന്യാകുമാരി തീരത്ത് 1.7 മുതൽ 1.8 മീറ്റർ വരെ തിരമാലകൾ ഉയരാം. നിലവിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

