മൂലമറ്റം: ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുേമ്പാൾ വൈദ്യുതി ബോർഡിന് പ്രതിദിന നഷ്ടം 6.72 കോടി രൂപ. അണക്കെട്ടിൽനിന്ന് ഒരു മണിക്കൂറിൽ ഒഴുക്കിക്കളയുന്നത് .378 ദശലക്ഷം ക്യുബിക് മീറ്റർ ജലമാണ്.
ഇത് ഉപയോഗിച്ച് ശരാശരി 5.6 ലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. ഇത് 24 മണിക്കൂർ നേരത്തേക്ക് കണക്കാക്കിയാൽ 28 ലക്ഷം യൂനിറ്റിലെത്തും. വൈദ്യുതിയുടെ നിലവിലെ ശരാശരി വിലയായ അഞ്ച് രൂപ നിരക്കിൽ നോക്കിയാൽ ഒരു ദിവസം ഉണ്ടാകുന്ന നഷ്ടമാണ് 6.72 കോടി.
എന്നാൽ, കൽക്കരി ക്ഷാമം മൂലം പുറം വൈദ്യുതിക്ക് വില കൂടിയതോടെ ഒരു യൂനിറ്റിെൻറ വില 10 മുതൽ 20 രൂപ വരെ എത്തിയിരുന്നു. അങ്ങനെയാകുമ്പോൾ നഷ്ടം മൂന്ന് ഇരട്ടിയിലധികമാകും. ഷട്ടർ അടക്കാൻ വൈകുന്തോറും കെ.എസ്.ഇ.ബിയാണ് പ്രതിസന്ധിയിലാകുന്നത്. ബുധനും വ്യാഴവും ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
അതിനുശേഷം മാത്രമേ ഷട്ടർ അടക്കാൻ സാധ്യതയുള്ളൂ. ജലനിരപ്പ് 2397 അടിയിൽ എത്തിക്കുകയാണ് നിലവിലെ ആലോചന. അതിലേക്ക് എത്തിയാൽ ഷട്ടർ അടക്കുകയോ പുറത്തേക്ക് ഒഴുക്കുന്ന ജലത്തിെൻറ അളവ് കുറക്കുകയോ ചെയ്യും.
ജലനിരപ്പ് ഉയർന്നതോടെ മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനം പരമാവധിയാണ്. തിങ്കളാഴ്ച 14.145 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ആറ് ജനറേറ്ററുകളിൽ ഒരെണ്ണം വാർഷിക അറ്റകുറ്റപ്പണി മൂലം പ്രവർത്തിക്കുന്നില്ല.
രണ്ട് ദിവസത്തിനകം ഇതുകൂടി പ്രവർത്തനക്ഷമമാകും. ഇതോടെ പ്രതിദിനം 18 ദശലക്ഷം യൂനിറ്റ് വൈദ്യുതി പ്രതിദിനം ഉൽപാദിപ്പിക്കാം.