ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി: പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറി, പി.ബി. നൂഹ് ജി.എസ്.ടി കമീഷണർ
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി. പാട്ടീൽ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായും പി.ബി. നൂഹിനെ ജി.എസ്.ടി കമീഷണറായും നിയമിച്ചു. കെ. ഇമ്പശേഖർ വാട്ടർ അതോറിറ്റി എം.ഡിയാണ്. കണ്ണൂർ കലക്ടറായ അരുൺ കെ. വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായും സ്നേഹിൽ കുമാർ സിങിനെ എൻട്രൻസ് കമീഷണറായും നിയമിച്ചു.
അതേസമയം, ചീഫ് ഇലക്ടറൽ ഓഫിസർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ വിമർശനവുമായി സി.പി.എം രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശനമുന്നയിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ ഉപകാരസ്മരണയെന്ന പോലെ ഇത്തരം നിയമനം നടത്തിയ അനുഭവം കേരളത്തിൽ ഉണ്ടായിട്ടില്ല.
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ യു.ഡി.എഫിന് വേണ്ടി കമീഷൻ പക്ഷപാതപരവും ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എൽ.ഡി.എഫ് ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും സി.പി.എം കുറ്റപ്പെടുത്തി. രാഷ്ട്രീയ പാർട്ടികൾക്കുള്ള കത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ സീലിന് പകരം ബി.ജെ.പി സീൽ കണ്ടതും വിവാദമായിരുന്നു. പശ്ചിമ ബംഗാളിൽ സമാനമായ രീതിയിൽ നിയമനങ്ങൾ നടന്നപ്പോൾ, ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനുമായുള്ള കള്ളച്ചന്തയിൽ മോഷണം വലുതാണെങ്കിൽ പ്രതിഫലവും വലുതാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
കേരളത്തിൽ നടന്നത് കോൺഗ്രസും ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനുമായുള്ള ഒത്തുകളിയാണോയെന്ന് രാഹുൽ ഗാന്ധിയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയും വ്യക്തമാക്കണം. എസ്.ഐ.ആറിന്റെ പേരിൽ ദശലക്ഷക്കണക്കിന് വോട്ടാണ് കേരളത്തിൽ ഇല്ലാതാക്കിയത്. യഥാർഥ വോട്ടർമാരുടെ വോട്ട് ഡിലീറ്റ് ചെയ്യുകയും അനർഹരെ നിലനിർത്തുകയും ചെയ്ത കമീഷൻ നിലപാടിനെതിരെ അന്നുതന്നെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ മുൻകൂട്ടി പ്രഖ്യാപിച്ച തീയതിക്ക് ഒരാഴ്ച മുമ്പ് ആരെയും അറിയിക്കാതെ പേര് ചേർക്കുന്നത് അവസാനിപ്പിക്കാനും കമീഷൻ നിർബന്ധം പിടിച്ചിരുന്നു.
യു.ഡി.എഫിന്റെ വോട്ടുകളാകെ ആദ്യം തന്നെ ചേർത്തുവെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പട്ടിക അന്തിമമാക്കാനുള്ള ധൃതിയെന്ന സംശയം ഇപ്പോൾ ബലപ്പെടുകയാണ്. പാലക്കാട് മണ്ഡലത്തിൽ ഉൾപ്പെടെ എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കുന്നതിലും ആശയക്കുഴപ്പമുണ്ടായി. എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പല ചിഹ്നങ്ങളും വ്യക്തമായി കാണാത്ത രീതിയിൽ വോട്ട് യന്ത്രത്തിൽ പ്രിന്റ് ചെയ്തുവെന്ന പരാതിയുമുണ്ട്. തെരഞ്ഞെടുപ്പ് നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും വോട്ടിങ് ശതമാനം കൃത്യമായി പുറത്തുവിടാൻ കമീഷൻ തയാറായില്ല. സ്ട്രോങ് റൂമുകൾ തുറന്നുവെന്ന ആക്ഷേപവുമുണ്ടായി. ഇതിനെല്ലാം പിന്നിൽ ആസൂത്രിതമായ ഇടപെടലാണോയെന്ന സംശയമാണ് നിയമനത്തോടെ ബലപ്പെടുന്നതെന്ന് സി.പി.എം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

