അമ്പലപ്പുഴയിൽ നെഞ്ചിടിപ്പേറി
text_fieldsസർഗാത്മക ചിത്രം
ആലപ്പുഴ: സി.പി.എമ്മിനും ജി. സുധാകരനും അഭിമാനമായ അമ്പലപ്പുഴ മണ്ഡലത്തിൽ പോളിങ് കഴിഞ്ഞതോടെ മുന്നണികൾക്ക് നെഞ്ചിടിപ്പേറി. 80 ശതമാനത്തിന് മുകളിൽ പോളിങ് ഉയർന്നിട്ടും വോട്ടർമാരുടെ എണ്ണം കൂടാത്തതാണ് പ്രശ്നം. 80.75 ശതമാനമാണ് ഇക്കുറി പോളിങ്. 2021ൽ 76.82 ശതമാനമായിരുന്നു. ആകെയുള്ള 1,71,203 വോട്ടർമാരിൽ 1,38,251 പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണ 1,37,626 പേരാണ് വോട്ട് ചെയ്തത്. എസ്.ഐ.ആർ പട്ടികക്കുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 3.93 ശതമാനം പോളിങ് കൂടിയിട്ടും 625 വോട്ട് മാത്രമാണ് വർധിച്ചത്. ഇത് മുന്നണികളുടെ ആത്മവിശ്വാസത്തെ തളർത്തുന്നുണ്ട്.
എന്നാൽ, സി.പി.എം കോട്ടയിൽ വിള്ളൽ വീഴ്ത്താനായെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ഇതിനൊപ്പം എം.എൽ.എയും മന്ത്രിയുമായി ജി. സുധാകരൻ നടത്തിയ വികസനവും അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവവും കൂടി ചേരുന്നത് യു.ഡി.എഫ് അനുകൂല തരംഗമുണ്ടാക്കും. ബി.ജെ.പി സ്ഥാനാർഥി ശക്തനല്ലാത്തതിനാൽ നായർ-ഈഴവ വോട്ടുകളും ലഭിച്ചെന്നാണ് ഇവരുടെ പ്രതീക്ഷ.
അതേസമയം, പാർട്ടിവിട്ട സുധാകരനോടുള്ള പ്രതിഷേധത്തിൽ എച്ച്. സലാം വിജയിക്കുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. ഒരുകാലത്ത് പാർട്ടി നയിച്ചയാൾ പുറത്തിറങ്ങി മുഖ്യമന്ത്രിയെയും നേതാക്കളെയും മോശമായി ചിത്രീകരിക്കുന്നതിനെതിരെ സി.പി.എം ശക്തമായ പ്രതിരോധമാണ് തീർത്തത്. കേന്ദ്രകമ്മിറ്റിയംഗം സി.എസ്. സുജാതയടക്കം മണ്ഡലത്തിൽ തമ്പടിച്ച് സംസ്ഥാനത്ത് ഏറ്റവും ശക്തമായ രീതിയിൽ പാർട്ടി സംവിധാനം ഉപയോഗിച്ചത് അമ്പലപ്പുഴയിലാണ്. തീരദേശത്തെ വോട്ടുകൾ അനൂകൂലമാകുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

