തനിക്ക് നേരെയുള്ള ആക്രമണം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായപ്പോൾ മുതൽ തുടങ്ങിയത്; ഭയമില്ല -പി.ശശി
text_fieldsതിരുവനന്തപുരം: പി.വി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. 1980ൽ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ മുതൽ തുടങ്ങിയതാണ് തനിക്കെതിരെയുള്ള ആക്രമണമെന്ന് പി.ശശി പറഞ്ഞു. ഇക്കാര്യത്തിൽ തനിക്ക് ഭയമില്ല. ജനങ്ങൾക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് സർവാധികാരിയാണെന്ന മനോഭാവമില്ല. ഇത്തരം ആരോപണങ്ങൾ താൻ പുതുതായി നേരിടകയല്ല. ഇത്തരത്തിലുള്ള ആരോപണങ്ങൾ നേരിട്ട് തന്നെയാണ് ഇവിടെ വരെ എത്തിയത്. ഇത് തന്നെ ധാരാളമാണെന്നും ദ വീക്കിന് നൽകിയ അഭിമുഖത്തിൽ പി.ശശി പറഞ്ഞു.
പി.ശശിക്കെതിരെ ഉയർന്ന ആരോപണത്തിൽ സി.പി.എം അന്വേഷണം നടത്തുമെന്ന വാർത്തകളും ഇന്ന് പുറത്ത് വന്നിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി പി.വി അൻവർ താൻ ഉന്നയിച്ച ആരോപണങ്ങളിൽ രേഖാമൂലം പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണത്തിനുള്ള നീക്കം സി.പി.എം തുടങ്ങിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നത്. അൻവറിന്റെ പരാതി ഗൗരവമായി കാണണമെന്ന് സി.പി.എമ്മിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന. എ.ഡി.ജി.പി എം.ആർ. അജിത് കുമാർ അടക്കമുള്ളവർക്കെതിരായ അന്വേഷണം സത്യസന്ധമായി പോയില്ലെങ്കിൽ അന്വേഷണ സംഘം ഉത്തരം പറയേണ്ടിവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പി.വി അൻവർ പ്രതികരിച്ചിരുന്നു.
ഈ സമൂഹം അവരെയും ചോദ്യം ചെയ്യും. അതിന് മുമ്പിൽ താനുണ്ടാകും. കള്ള അന്വേഷണം നടത്തി രക്ഷപ്പെടുത്താൻ ആരെയെങ്കിലും ശ്രമിച്ചാൽ പബ്ലിക്കായി താൻ ചോദിക്കും. മലപ്പുറം മരംമുറിക്കേസും പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ആരംഭിച്ചതായും അൻവർ വ്യക്തമാക്കി.
താൻ ഉയർത്തിയ രണ്ട് വിഷയങ്ങളുമായി പൊതു സമൂഹത്തിന് മുൻപിൽ തുടർന്നും ഉണ്ടാകും. എ.ഡി.ജി.പിയെ പദവിയിൽ നിന്ന് മാറ്റി നിർത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രിയും സർക്കാരുമാണ് തീരുമാനമെടുക്കേണ്ടത്. അന്തസ്സുള്ള മുഖ്യമന്ത്രിക്കും സർക്കാറിനും പാർട്ടിക്കും മുമ്പിലാണ് താൻ പരാതി നൽകിയത്. ജനങ്ങളുടെ മുമ്പിലാണ് കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

