താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ; തരംതാഴ്ത്തലിൽ പി.പി ചിത്തരഞ്ജന്‍റെ പ്രതികരണം
text_fieldsആലപ്പുഴ: ആലപ്പുഴയിലെ വിഭാഗീയതയിൽ സി.പി.എം സ്വീകരിച്ച കടുത്ത നടപടിയിൽ പ്രതികരണവുമായി പി.പി ചിത്തരഞ്ജൻ എം.എൽ.എ. താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന് പി.പി ചിത്തരഞ്ജൻ പ്രതികരിച്ചു. പാർട്ടി നടപടിയെ കുറിച്ച് സംസ്ഥാന സെക്രട്ടറി വിശദീകരിക്കുമെന്ന് ചിത്തരഞ്ജൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ആലപ്പുഴയിലെ വിഭാഗീയത അവസാനിപ്പിക്കാൻ കടുത്ത നടപടിയാണ് സി.പി.എം സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എം. സത്യപാലൻ എന്നിവരടക്കമുള്ള നേതാക്കളെ ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് തരംതാഴ്ത്തി.
കൂടാതെ, വിഭാഗീയത രൂക്ഷമായ മൂന്ന് ഏരിയ കമ്മിറ്റികൾ പിരിച്ചുവിടുകയും ചെയ്തു. വിഭാഗീയതയും ചേരിതിരിവും രൂക്ഷമായ ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികളാണ് പിരിച്ചുവിട്ടത്.
ജില്ലയിലെ വിഭാഗീയത ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് കടുത്ത തീരുമാനമെടുത്തത്. ഇന്ന് എം.വി. ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ ചേരുന്ന ജില്ല കമ്മിറ്റി യോഗത്തിൽ കുറ്റാരോപിതരായ നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ സ്വീകരിച്ച നടപടി ഔദ്യോഗികമായി പ്രഖ്യാപിക്കും.
ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയിൽ ചേരിതിരിഞ്ഞ് രൂക്ഷമായ വിമർശനമുണ്ടായി. തുടർന്നാണ് നേതാക്കൾ ഉൾപ്പെടെ മുപ്പതിലധികം പേരെ നിലവിലെ പാർട്ടി പദവികളിൽ നിന്ന് ഒരു സ്റ്റെപ് തരംതാഴ്ത്താൻ തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ബിജുവും ടി.പി. രാമകൃഷ്ണനും അംഗങ്ങളായ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ നേതാക്കളുടെ പങ്ക് കൃത്യമായി കണ്ടെത്തിയിരുന്നു. ഇത് അംഗീകരിച്ചാണ് ഇപ്പോഴത്തെ നടപടി.
ജില്ലയിൽ ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട്, തകഴി ഏരിയ സമ്മേളനങ്ങളിലാണ് ചേരിതിരിവും വിഭാഗീയതയും പ്രകടമായത്. ആലപ്പുഴ സൗത്ത്-നോർത്ത് ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം സി.ബി. ചന്ദ്രബാബുവിനെ സെക്രട്ടറിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

