ജലവൈദ്യുതി ഉൽപാദനം കൂട്ടി
text_fieldsതിരുവനന്തപുരം: അണക്കെട്ടുകൾ അതിവേഗം നിറയവെ ജലവൈദ്യുതി ഉൽപാദനം കുത്തനെ ഉയർത്തി. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിൽ കുറവ് വരുത്താനും കെ.എസ്.ഇ.ബി തീരുമാനിച്ചു. ദീർഘകാല കരാർ പ്രകാരം യൂനിറ്റിന് നാല് രൂപക്ക് വാങ്ങേണ്ട വൈദ്യുതി ഏറ്റെടുക്കാതെ ഒരു രൂപ ഫിക്സഡ് ചാർജ് അങ്ങോട്ട് നൽകുകയാണിപ്പോൾ. തുക അങ്ങോട്ട് നൽകിയാലും സംഭരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വില കുറഞ്ഞ ജലവൈദ്യുതി കൂടുതൽ ഉൽപാദിപ്പിക്കുകയാണ് ലാഭം എന്നാണ് വിലയിരുത്തൽ.
ജലവൈദ്യുതിപദ്ധതികളിൽ നിന്ന് പരമാവധി ഉൽപാദിപ്പിച്ച് പുറത്തേക്ക് ബോർഡ് വിൽക്കുന്നുമുണ്ട്. എന്നാൽ, പുറത്ത് വൈദ്യുതിക്ക് ആവശ്യം കുറവായതിനാൽ വിലയും കുറവാണ്. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിസംഭരണി 75 ശതമാനം നിറഞ്ഞ സാഹചര്യത്തിൽ മൂലമറ്റം നിലയത്തിലെ ഉൽപാദനം വർധിപ്പിച്ചു. രണ്ട് ദശലക്ഷം യൂനിറ്റായിരുന്ന ഉൽപാദനം ഇന്നെല 7.001 ദശലക്ഷമായി ഉയർത്തി.
ലോവർ പെരിയാർ, നേര്യമംഗം, പെരിങ്ങൽകുത്ത്, പൊന്മുടി, കുറ്റ്യാടി, മലങ്കര, താരിയോട് അണക്കെട്ടുകൾ തുറന്നുവിട്ടു. ഇവിടങ്ങളിൽ പൂർണ ഉൽപാദനം നടന്നിട്ടും തുറന്നുവിടേണ്ട സ്ഥിതിയിൽ ജലനിരപ്പ് ഉയരുകയായിരുന്നു. ഇവ തുറന്നുവിടാതെ വൈദ്യുതി ഉൽപാദിപ്പിക്കാനായിരുന്നുവെങ്കിൽ കോടിക്കണക്കിന് രൂപ അധികവരുമാനം ലഭിക്കുമായിരുന്നു.
ഇടുക്കി, പമ്പ-കക്കി, ഷോളയാർ, ഇടമലയാർ എന്നിവയിലൊഴികെ ബോർഡിെൻറ അണക്കെട്ടുകൾക്കൊന്നും കാര്യമായ സംഭരണശേഷിയില്ല. കൂടുതൽ ശേഷിയുള്ള അണക്കെട്ടുണ്ടായിരുന്നുവെങ്കിൽ കൂടുതൽ ജലം സംഭരിക്കാനും വില കുറഞ്ഞ വൈദ്യുതി ഉൽപാദിപ്പിക്കാനും കഴിയുമായിരുന്നുവെന്ന് ബോർഡ് അവകാശപ്പെടുന്നു.
കാലവർഷം ശക്തിെപ്പട്ട ദിനങ്ങളിൽ വൈദ്യുതി ഉപയോഗം കുറവായിരുന്നു. പോസ്റ്റുകളും ലൈനുകളും വ്യാപകമായി തകർന്നതിനെതുടർന്ന് വൈദ്യുതിവിതരണം നിർത്തുകയും ചെയ്തു. ബുധനാഴ്ച 58.29 ദശലക്ഷം യൂനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ. 30.23 ദശലക്ഷം യൂനിറ്റും ഇവിടെ ഉൽപാദിപ്പിച്ചതാണ്.
75 ശതമാനം നിറഞ്ഞുകിടക്കുന്ന ശബരിഗിരിയിൽ 5.06 ദശലക്ഷം യൂനിറ്റായി ഉൽപാദനം വർധിപ്പിച്ചു. കുറ്റ്യാടി, നേര്യമംഗലം, ലോവർപെരിയാർ എന്നിവിടങ്ങളിൽ പൂർണതോതിൽ ഉൽപാദനം നടക്കുകയാണ്. അണക്കെട്ടുകൾ 77 ശതമാനം നിറഞ്ഞിട്ടുണ്ട്. 3169 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഇവയിലുണ്ട്. 2238 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം കഴിഞ്ഞ വർഷത്തെക്കാൾ അധികം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.