ദമ്പതികളെ തീകൊളുത്തിയ സംഭവത്തിൽ ഭർത്താവിന്‍റെ നില ഗുരുതരം
text_fieldsകൊച്ചി: വടുതലയിൽ ദമ്പതികളെ തീകൊളുത്തിയ സംഭവത്തിൽ ഭർത്താവിന്‍റെ നില ഗുരുതരം. വടുതല കാഞ്ഞിരത്തിങ്കൽ വീട്ടിൽ ക്രിസ്‌റ്റഫർ (ക്രിസ്റ്റി- 52) ആണ് എറണാകുളം ലൂർദ് ആശുപത്രി വെന്‍റിലേറ്ററിൽ കഴിയുന്നത്. ഭാര്യ മേരി (46) വാർഡിലാണ് ചികിത്സയിലുള്ളത്.
വടുതല പൂവത്തിങ്കൽ വില്യം പാട്രിക് കൊറയ(52) ആണ് ദമ്പതികളെ തീകൊളുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇയാളുടെ സംസ്കാരം ചാത്യാത്ത് പള്ളി സെമിത്തേരിയിൽ നടത്തി. എറണാകുളം ലൂർദ് ആശുപത്രിക്കുസമീപം ഗോൾഡ് സ്‌ട്രീറ്റിൽ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ക്രിസ്റ്റഫറിന്‍റെ നെഞ്ചിനും തുടക്കും കൈകൾക്കുമാണ് ഗുരുതര പൊള്ളലേറ്റത്. മേരിക്ക് 15 ശതമാനമാണ് പൊള്ളൽ. സംഭവം നേരിൽ കണ്ടവർ അതിന്‍റെ ഷോക്കിൽ നിന്ന് മോചിതരായിട്ടില്ല. അയൽവാസികൾ തന്നെയാണ് വെള്ളമൊഴിച്ച് തീകെടുത്തിയത്. തുടർന്ന് ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ക്രിസ്റ്റഫറിന്‍റെ വീട്ടിലേക്ക് വില്യം മാലിന്യം വലിച്ചെറിയുന്നുണ്ടെന്ന ആരോപണമാണ് അക്രമത്തിലേക്ക് നയിച്ചത്. വില്യം മാലിന്യം എറിയുന്നുണ്ടോ എന്ന് കണ്ടെത്താൻ ക്രിസ്റ്റഫർ വീട്ടിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചിരുന്നു. ഇതും ഇരുവരും തമ്മിൽ ശത്രുത വർധിപ്പിച്ചു. വെള്ളിയാഴ്ച പള്ളിയിൽ നിന്ന് മടങ്ങിവരികയായിരുന്ന ക്രിസ്റ്റഫറിനെയും ഭാര്യയെയും തടഞ്ഞുനിർത്തിയായിരുന്നു അക്രമം. പ്ലാസ്റ്റിക് കുപ്പിയിൽ കൊണ്ടുവന്ന പെട്രോളാണ് ദമ്പതികളുടെ ദേഹത്തൊഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

