മനുഷ്യക്കടത്ത്: 10 ദിവസത്തിനകം പ്രതിയെ നാട്ടിലെത്തിക്കാൻ നീക്കവുമായി പൊലീസ്
text_fieldsകൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി മജീദ് എന്ന ഗസാലിയെ 10 ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കാനുള്ള നീക്കവുമായി പൊലീസ്. ഇയാളുമായി അന്വേഷണസംഘം ബന്ധപ്പെട്ടിരുന്നു. നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത് തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം. അതിനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ഉടൻ നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിനുള്ളത്. അതിനിടെ, പ്രതി പരാതിക്കാരെ വാട്ട്സ്ആപ്പിൽ ശബ്ദസന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുയർന്നിട്ടുണ്ട്.
അതേസമയം, കുവൈത്തിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യക്കാരൻ മജീദ് അല്ലെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന സൂചനകൾ. കഴിഞ്ഞ ദിവസമാണ് ഇന്ത്യക്കാരനെയും ഈജിപ്തുകാരനെയും കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്ന് ജോലിക്കായി സ്ത്രീകളെ കുവൈത്തിലേക്ക് കടത്തിയ സംഘത്തിലുള്ളവരായിരുന്നു ഇവർ. വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ഇവർക്ക് നൽകിയിരുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് അറസ്റ്റ്.
കേസിലെ അറസ്റ്റിലാകാനുള്ള മുഖ്യ പ്രതി മജീദും റിമാൻഡിലുള്ള അജുമോനും പരസ്പരം പഴിചാരാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.