തിരുവനന്തപുരം: സാമ്പത്തിക ബാധ്യത തീർക്കാൻ വിഴിഞ്ഞത്തെ സ്ത്രീകൾ വൃക്ക വിൽക്കുന്നെന്ന വിവരത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫിസറും അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നെന്ന 'മാധ്യമം' വാർത്തയുടെ അടിസ്ഥാനത്തിൽ കോട്ടുകാൽ സ്വദേശി അനീഷ് മണിയൻ സമർപ്പിച്ച പരാതിയിലാണ് നടപടി. തീരദേശത്ത് വൃക്ക വിൽപന വ്യാപകമാണെന്ന വാർത്ത 'മാധ്യമ'മാണ് ആദ്യം പുറത്തുകൊണ്ടുവന്നത്. വാടക വീടുകളിൽ കഴിയുന്ന കടബാധ്യതയുള്ള കുടുംബങ്ങളെയാണ് അവയവ മാഫിയ സമീപിക്കുന്നത്.
എറണാകുളത്തെയും തൃശൂരിലെയും സ്വകാര്യാശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തുന്നത്. അവയവ ഏജൻറുമാർ വനിതകളുടെ സഹായത്തോടെയാണ് തീരദേശത്തെ സ്ത്രീകളെ പാട്ടിലാക്കുന്നത്.
ഏജൻറിെൻറ സഹായിയായ സ്ത്രീ കമീഷനും ഈടാക്കാറുണ്ട്. അവയവ മാഫിയ ഏജൻറുമാർക്ക് ആശുപത്രികളിൽനിന്ന് സഹായം ലഭിക്കുന്നതായും പരാതിയിൽ പറയുന്നു.
ആശുപത്രികൾക്ക് സമീപത്തെ കടകൾ കേന്ദ്രീകരിച്ചാണ് ഏജൻറുമാർ പ്രവർത്തിക്കുന്നത്. അവയവദാന അംഗീകാര കമ്മിറ്റിക്ക് മുമ്പാകെ അവയവം നൽകുന്ന വ്യക്തികളെ എത്തിക്കുമ്പോൾ പെരുമാറേണ്ടത് എങ്ങനെയാണെന്ന് ഏജൻറുമാർ പഠിപ്പിക്കും.
കോട്ടപ്പുറം മേഖലയിൽ ആറ് സ്ത്രീകൾ വൃക്ക വിറ്റതായി പറയുന്നു. വിഴിഞ്ഞത്ത് മാത്രം പത്തിലേറെ പേർ വൃക്ക വിറ്റതായി 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. പുരുഷന്മാരും വൃക്ക വിറ്റിട്ടുണ്ട്.