മഹ്റൂഫിന് കോവിഡ് കിട്ടിയതെങ്ങനെ? കാണാമറയത്തെ വൈറസ് വാഹകനെ തേടി ആരോഗ്യപ്രവർത്തകർ
text_fieldsകണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ച മാഹി ചെറുകല്ലായിലെ പി. മഹ്റൂഫിന് രോഗം ബാധിച്ചത് എങ്ങനെ ? കണ്ണൂരിലും മാഹിയിലെയ ും ആരോഗ്യപ്രവർത്തകർ കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ്. എന്നാൽ വ്യക്തമായ ഉത്തരം ഇപ്പോഴും ലഭ്യമല്ല. ആരോഗ്യ പ്രവർത്തകരെ കടുത്ത ആശങ്കയിലാക്കുന്നതും ഇതുതന്നെ.
മഹ്റൂഫിന് രോഗം നൽകിയ കൊറോണ വൈറസ് വാഹകന ായ ആൾ കാണാമറയത്ത് എവിടെയോ ഉണ്ട്. അയാളിൽനിന്ന് ഇനിയും കുറേ പേർക്ക് കൂടി ഈ മഹാമാരി പടർന്നേക്കാം. അത് തടയണമെങ്കിൽ രോഗ വാഹകനായ ആളെ കണ്ടെത്തി നിരീക്ഷണത്തിലാക്കി വൈറസ് വ്യാപനത്തിന്‍റെ ചങ്ങല മുറിക്കണം. അതിനുള്ള ഊർജിത ശ്രമത്തില ാണ് ആരോഗ്യ പ്രവർത്തകർ. മഹറൂഫിന്‍റെ സഞ്ചാരപഥം വീണ്ടും വീണ്ടും ചികഞ്ഞ് പരിശോധിക്കുകയാണ് അവർ.
ധാരാളം സാമൂഹിക ബന്ധങ്ങളുള്ള, മാഹിയിലും പരിസരങ്ങളിലും ഒട്ടേറെ യാത്ര ചെയ്തിട്ടുള്ള ആളാണ് മഹ്റൂഫ്. അതുകൊണ്ടുതന്നെ ഇയാൾക്ക് കൊറോണ വൈറസ് ആരിൽനിന്ന് ഇന്ന് ലഭിച്ചു എന്ന് കണ്ടെത്തുക അതീവ ദുഷ്കരവുമാണ്. അതേസമയം ആരോഗ്യ പ്രവർത്തകർക്കും നാട്ടുകാർക്കും ആശ്വാസം പകരുന്ന മറ്റൊരു കാര്യമുണ്ട്. മഹ്റൂഫിൽ നിന്ന് ഇതുവരെ ആർക്കും രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ല.
മഹ്റൂഫിന്‍റെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ ഇരുപതോളം പേരെ ഇതിനകം കോവിഡ് ടെസ്റ്റിന് വിധേയമാക്കി. എല്ലാ ഫലവും നെഗറ്റീവ് ആണ്. മഹ്റൂഫ് സഞ്ചരിച്ച മേഖലകളിലും പ്രാർഥനകളിൽ പങ്കെടുത്ത പള്ളിയിലും മറ്റു ചടങ്ങുകളിലും ഉണ്ടായിരുന്ന നാൽപ്പതോളം പേരുടെയും സ്രവപരിശോധന നടത്തിയിട്ടുണ്ട്. ഇവരുടെ ഫലം ഒന്നോ രണ്ടോ ദിവസത്തിനകം ലഭിക്കും. ഇവരിൽ ആർക്കും കാര്യമായ രോഗലക്ഷണം ഇല്ല എന്നുള്ളതും ആശ്വാസകരമായ കാര്യമാണ്.
മഹ്റൂഫിന്‍റെ സമ്പർക്ക പട്ടികയിൽ ഇരുന്നൂറോളം പേരുണ്ടെന്നാണ് ഏകദേശ കണക്ക്. രോഗി മരണത്തിന് കീഴടങ്ങിയ സാഹചര്യത്തിൽ ഇവർ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം. മാർച്ച് 15 മുതലാണ് മഹ്റൂഫിന് രോഗം പ്രകടമായത്. പനി ആയിരുന്നു ആദ്യം. കോവിഡ് മേഖലയിൽ യാത്രയോ, മറ്റ് സമ്പർക്കമോ ഉണ്ടായിരുന്നില്ല എന്നതിനാൽ സാധാരണ പനി എന്ന നിലക്കാണ് ചികിത്സിച്ചത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പലകുറി പോയി.
രോഗാവസ്ഥയിൽ കുറവൊന്നും ഇല്ലാതെ വന്നതോടെ കണ്ണൂരിലെ തന്നെ മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. മാർച്ച് 26ന് അവിടെ വെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് പരിയാരത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ വച്ചാണ് അന്ത്യം സംഭവിച്ചത്. ഹൃദ്രോഗം, രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങൾക്ക് നേരത്തെതന്നെ ചികിത്സയിലായിരുന്നു മഹ്റൂഫ് .
പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുമ്പോൾ രണ്ട് വൃക്കകളും തകരാർ സംഭവിച്ച അവസ്ഥയിലായിരുന്നു. വെന്‍റിലേറ്റർ സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി ജീവൻ നിലനിർത്തിയിരുന്നത്. ഇത്തരമൊരു അവസ്ഥയിൽ മഹ്റൂഫിന് കോവിഡിനെ അതിജീവിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ നേരത്തെ കണക്ക് കൂട്ടിയതാണ്. അതുകൊണ്ടു തന്നെ മഹ്റൂഫിന്‍റെ മരണത്തെക്കാൾ അദ്ദേഹത്തിന് കൊറോണ വൈറസ് നൽകിയ വ്യക്തിയെ കണ്ടെത്താൻ കഴിയാത്തതാണ് വലിയ പ്രശ്നമായി ആരോഗ്യ പ്രവർത്തകർ കരുതുന്നത്.
വൈറസ് വാഹകനായ വ്യക്തി കാണാമറയത്ത് തുടരുന്നത് മഹാമാരിയെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിന് മുന്നിലെ വലിയ വെല്ലുവിളിയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.