ഹൗസ്ബോട്ടുകൾ കൂട്ടിയിടിച്ചു; വിനോദസഞ്ചാരികൾ രക്ഷപ്പെട്ടു
text_fieldsകുട്ടനാട്: പള്ളാത്തുരുത്തിയിൽ കായലിൽ സഞ്ചരിക്കുകയായിരുന്ന ഹൗസ്ബോട്ടിന് പിന്നിൽ മറ്റൊന്ന് ഇടിച്ചു. 32 ഉത്തരേന്ത്യൻ സഞ്ചാരികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ‘കേരള പാലസ്’ ഹൗസ് ബോട്ടാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ മനോഹരനെ (63) ലൈസൻസ് ഇല്ലാത്തതിനെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
32 മഹാരാഷ്ട്ര സ്വദേശികളുമായി സഞ്ചാരം കഴിഞ്ഞ് കരഭാഗത്തേക്ക് വരുകയായിരുന്ന ‘കേരള പാലസി’ന് പിന്നിൽ പള്ളാത്തുരുത്തിയാറിന് നടുവിൽ ‘നോഹാർ പാപ്പള്ളി’ ഹൗസ് ബോട്ട് ഇടിക്കുകയായിരുന്നു. രണ്ട് ദമ്പതികളും നാല് കുട്ടികളുമാണ് ‘നോഹാർ പാപ്പള്ളി’യിൽ ഉണ്ടായിരുന്നത്. പിറകിൽ ഇടിയേറ്റെങ്കിലും ‘കേരള പാലസ്’ കരഭാഗത്തേക്ക് അടുത്തു.
കരക്കടുത്തുെവച്ച് പിറകുഭാഗം കായലിൽ താഴ്ന്ന് ചളിയിൽ പൂണ്ടു. ഉടൻ ജീവനക്കാരും മറ്റുള്ളവരും ചേർന്ന് സഞ്ചാരികളെ സുരക്ഷിതമായി കരക്കെത്തിച്ചു. പൂർണമായി മുങ്ങിപ്പോകാത്തതിനാൽ സഞ്ചാരികളുടെ സാധനങ്ങൾ ഉൾപ്പെടെ കേടുകൂടാതെ കരയിലെത്തിച്ചു. സംഭവമറിഞ്ഞ് നെടുമുടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ലൈസൻസ് ഇല്ലെന്ന് മനസ്സിലാക്കിയ പൊലീസ് ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.