ഫേസ്ബുക്കിൽ വീട്ടമ്മയുടെ മോർഫ് ചെയ്ത ചിത്രം; യുവാവ് അറസ്റ്റിൽ
text_fieldsകൊച്ചി: ഫേസ്ബുക്കിൽ മോർഫ് ചെയ്ത നഗ്നചിത്രം അയച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് വില്ലുപുരം സൽവാഡി തങ്ങൾ സ്ട്രീറ്റിലെ കലൈസെൽവൻ കുമാറിനെയാണ് (21) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ അക്കൗണ്ടിലൂടെ ഫേസ്ബുക്കിൽ സൗഹൃദമുണ്ടാക്കിയശേഷം വീട്ടമ്മയുടെ മോർഫ് ചെയ്ത ഫോട്ടോയും വോയ്സ് ക്ലിപ്പുകളും അയച്ച പ്രതി വിഡിയോേകാൾ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പൊലീസിൽ പരാതിപ്പെട്ടാൽ നഗ്നചിത്രം യൂട്യൂബിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു വോയ്സ് ക്ലിപ്പിലെ സന്ദേശം. വീട്ടമ്മ ഇക്കാര്യം പൊലീസിൽ അറിയിച്ചു. എറണാകുളം സൗത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ സിബി ടോമിെൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
സിറ്റി സൈബർ സെൽ എസ്.ഐ ജയ്ജിയുടെ സഹായത്തോടെ ഒരാഴ്ചയായി ബംഗളൂരു, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൽവാഡി ഗ്രാമത്തിൽനിന്ന് കലൈസെൽവനെ പിടികൂടിയത്. എസ്.ഐ റോയ്, എ.എസ്.ഐ അനിൽ, സി.പി.ഒമാരായ മഹേഷ്, സുരേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
സ്ത്രീയെന്ന വ്യാജേന ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയശേഷം ഇൻറർനെറ്റിൽനിന്ന് സ്ത്രീയുടെ നഗ്നചിത്രം സംഘടിപ്പിച്ച് വീട്ടമ്മയുടെ ഫോട്ടോയുമായി മോർഫ് ചെയ്തശേഷം മെസഞ്ചറിലൂടെ അയക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. ഇതിനുപയോഗിച്ച മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. മറ്റുപലരുടെയും പേരിലെടുത്ത സിം കാർഡുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. അതിനാലാണ് പ്രതിയുടെ സ്ഥലം കണ്ടെത്തുന്നതിൽ കാലതാമസം ഉണ്ടായത്. ഫോണിലുള്ള മറ്റു സ്ത്രീകളുടെ നഗ്നചിത്രങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
