വയറിൽ കത്രിക കുടുങ്ങിയ ഉഷ അമൃത ആശുപത്രിയിൽ
text_fieldsകൊച്ചി: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഉഷയെ തുടർചികിത്സക്കായി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ എം.പി ഇടപെട്ടാണ് ഉഷയുടെ തുടർചികിത്സക്കായി സൗകര്യം ഒരുക്കിയത്. അമൃതയിലെത്തിച്ച ഉഷയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ പരിശോധനക്ക് ശേഷം തുടർചികിത്സയെ കുറിച്ചും കത്രിക നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ചെയ്യുന്നതിനെ കുറിച്ചും തീരുമാനമെടുക്കും.
ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മെയ് 10നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടന്നത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം നിരന്തരമായി വയറു വേദനയും രക്തസ്രാവം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അഞ്ച് വർഷത്തോളം വയറു വേദനക്കുള്ള മരുന്ന് കഴിക്കുകയും ചെയ്തിരുന്നു. പിന്നീട് വേദന കാരണം മെഡിക്കൽ കോളജിൽ ചികിത്സ തേടിയപ്പോൾ മൂത്രകല്ലാണെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവെന്ന് ഉഷ പറഞ്ഞു. ശേഷം സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്.
വയറ്റില്‍ കത്രിക കണ്ടെത്തിയതിന് പിന്നാലെ തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കാമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാൽ വീണ്ടും ശസ്ത്രക്രിയക്കായി വണ്ടാനത്തേക്ക് പോകാൻ ഭയമെന്നാണ് ചികിത്സാപിഴവിന് ഇരയായ ഉഷ പറയുന്നത്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. സംഭവത്തിൽ ഗുരുതര അനാസ്ഥയെന്ന് എച്ച്.സലാം എം.എൽ .എ പറഞ്ഞു. ആരോഗ്യമേഖലയിലെ അനാസ്ഥകൾ തുടർക്കഥയായിട്ടും ആവശ്യമായ നടപടിയെടുക്കാത്ത ആരോഗ്യവകുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

