‘ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ നവാസിന് ജീവനുണ്ടായിരുന്നു’; കൈകൾക്ക് അനക്കമുണ്ടായിരുന്നുവെന്നും ഹോട്ടലുടമ
text_fieldsകലാഭവൻ നവാസ്
കൊച്ചി: സിനിമാതാരം കലാഭവൻ നവാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നുവെന്ന് അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്‍റെ ഉടമ സന്തോഷിന്‍റെ പ്രതികരണം. കൈകൾക്ക് അനക്കമുണ്ടായിരുന്നുവെന്നും പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും സന്തോഷ് പറഞ്ഞു. കഴിഞ്ഞ രാത്രിയാണ് നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. എറണാകുളം ഗവ. മെഡിക്കൽ കോളജിലുള്ള മൃതദേഹം ഇന്ന് പോസ്റ്റുമോർത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
‘‘ഷൂട്ടിങ് സംഘം മൂന്നു മുറികളാണ് ഇവിടെ എടുത്തിരുന്നത്. മറ്റു രണ്ടു മുറികളും ചെക്ക് ഔട്ട് ചെയ്തിരുന്നു. 209ാം നമ്പർ മുറിയിലാണ് നവാസ് താമസിച്ചിരുന്നത്. അദ്ദേഹം ചെക്ക് ഔട്ട് ചെയ്യാൻ വൈകിയപ്പോൾ സഹപ്രവര്‍ത്തകരെ വിളിച്ച് അന്വേഷിച്ചിരുന്നു. അപ്പോള്‍ മുറിയിൽചെന്ന് അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് റൂം ബോയ് പോയി ബെല്ല് അടിച്ചെങ്കിലും മുറി തുറന്നില്ല.
ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല. വാതില്‍ തുറന്നു നോക്കിയപ്പോള്‍ നവാസ് തറയിൽ വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ പ്രൊഡക്‌ഷൻ കൺട്രോളറെ വിളിച്ച് കാര്യമറിയിച്ചു. ഇവിടെനിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. കൈകളൊക്കെ അനങ്ങുന്നുണ്ടായിരുന്നു. സിനിമാ പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും ചേർന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്.’’ -ഹോട്ടലുടമ പറഞ്ഞു.
നവാസിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ചരയോടെ നടക്കും. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം നാല് മണി മുതല്‍ അഞ്ചര വരെ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും ഖബറടക്കം. നവാസിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ‘പ്രകമ്പനം’ എന്ന സിനിമ ചിത്രീകരണത്തിന് എത്തിയതായിരുന്നു നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ വെള്ളിയാഴ്ച രാത്രി പത്തോടെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു.
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ സിനിമ-നാടക നടനായിരുന്ന അബൂബക്കറിന്‍റെ മകനായി ജനിച്ച നവാസ് 1992 മുതൽ സിനിമയിൽ സജീവമായി. മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനില്‍ ചേര്‍ന്നതോടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. നാട്ടിലും വിദേശത്തും സ്റ്റേജ് ഷോകളിലൂടെ പേരെടുത്ത നവാസ് സഹോദരന്‍ നിയാസ് ബക്കറിനൊപ്പം കൊച്ചിന്‍ ആര്‍ട്‌സ് എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് നിരവധി സ്റ്റേജ് ഷോകൽ അവതരിപ്പിച്ചിട്ടുണ്ട്.
മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്, ചൈതന്യം, മിമിക്സ് ആക്ഷന്‍ 500, ഏഴരക്കൂട്ടം, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഹിറ്റ്ലര്‍ ബ്രദേഴ്സ്, ബസ് കണ്ടക്ടര്‍, കിടിലോല്‍ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാന്‍, അമ്മ അമ്മായിയമ്മ, മൈ ഡിയര്‍ കരടി, ചന്ദാമാമ, വണ്‍മാന്‍ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെണ്‍കുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

