ആശുപത്രിയിൽ ആക്രമണം: പ്രതി പിടിയിൽ
text_fieldsമൂവാറ്റുപുഴ: പേഴക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദിച്ച് ആശുപത്രി പ്രവർത്തനം തടസ്സപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. കുന്നംകുളം തലക്കോട്ടുകര ചിറനല്ലൂർ നാലകത്തുവീട്ടിൽ (ഇപ്പോൾ മുപ്പത്തടം ഏലൂർകരയിൽ ജയം അപ്പാർട്ട്മെന്‍റ് സി-1 ഫ്ലാറ്റിൽ താമസിക്കുന്ന) നിഷാദ് മുഹമ്മദിനെയാണ് (36) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമായിരുന്നു സംഭവം. ചികിത്സയിൽ കഴിയുന്ന ഭാര്യയെ സന്ദർശിക്കാനെത്തിയ ഇയാൾ ആശുപത്രിയിൽ ആക്രമണം നടത്തുകയായിരുന്നു.പൊലീസ് അന്വേഷണം നടത്തുന്നത് അറിഞ്ഞ പ്രതി ബംഗളൂരു, അജ്മീർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. മലേഷ്യയിൽ ഷെഫായ പ്രതി അന്വേഷണം ഭയന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്.
യു ട്യൂബ് ചാനൽ നടത്തുന്ന ഇയാൾക്കെതിരെ ബിനാനിപുരം സ്റ്റേഷനിലടക്കം കേസുകൾ നിലവിലുണ്ട്. മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്.മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ എം.കെ. സജീവ്, എസ്.ഐമാരായ കെ.കെ. രാജേഷ്, എസ്.എൻ. ഷീല, അസി. സബ് ഇൻസ്‌പെക്ടർ പി.സി. ജയകുമാർ, സീനിയർ സി.പി.ഒമാരായ രാമചന്ദ്രൻ, ബിബിൽ മോഹൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.