സർക്കാർ വിളിച്ച ചർച്ചയിൽ പ്രതീക്ഷ: ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ
text_fieldsതിരുവനന്തപുരം : സംസ്ഥാന സർക്കാർ വിളിച്ച ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ. കഴിഞ്ഞ രണ്ട് വട്ട ചർച്ചകളിൽ നിന്ന് വ്യത്യസ്തമായി സംഘടന ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായാൽ കഴിഞ്ഞ 52 ദിവസമായി തുടരുന്ന പോരാട്ടം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങിപ്പോകാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ആശ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കേണ്ടതും വിരമിക്കൽ ആനുകൂല്യം നൽകേണ്ടതും സംസ്ഥാന സർക്കാരാണ്. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചക്കുശേഷം സംസ്ഥാന ആരോഗ്യമന്ത്രി നടത്തിയ പ്രതികരണങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. കേന്ദ്രവുമായുള്ള കൂടിക്കാഴ്ചയിൽ ഇൻസെന്റീവ് വർധന മാത്രമാണ് ചർച്ച ചെയ്തത്. സംസ്ഥാന സർക്കാരിന് നിലപാട് എടുക്കാവുന്ന വിഷയം എന്ന നിലയിൽ ഈ ചർച്ചയിൽ ഓണറേറിയം വർധന, വിരമിക്കിക്കൽ ആനുകൂല്യം തുടങ്ങിയ ആവശ്യങ്ങൾ സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുൻ ആരോഗ്യ മന്ത്രി വി.എം. സുധീരൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, പാലക്കാട് പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ശിവദാസൻ റിട്ടയേഡ് കായിക അധ്യാപകൻ ടി.കെ യേശുദാസൻ തുടങ്ങിയവർ എത്തി.
നിരാഹാര സമരത്തിൻ്റെ 14-ാം ദിവസം കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം തത്ത ഗോപിനാഥ്, ആശ വർക്കർമാരായ കണ്ണമ്മൂല യു.പി.എച്ച്.സി യിലെ ബിന്ദു ബി, പള്ളിച്ചൽ യു.പി.എച്ച്.സി യിലെ താര. ഡി.എൽ എന്നിവർ നിരാഹാര സമരം തുടരുകയാണ്. എട്ട് ദിവസമായി നിരാഹാരം അനുഷ്ഠിച്ചിരുന്ന പാലോട് എഫ്.എച്ച്.സിയിലെ എസ്.എസ് അനിതകുമാരിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സി.എം.പി തിരുവനന്തപുരം ജില്ലാ കൗൺസിൽ സമരവേദിയിലേക്ക് നിശാറാലി സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.എം.പി. സാജു, ജില്ലാ സെക്രട്ടറി എം. ആർ.മനോജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

