കാടാണ് ഈ കുടുംബങ്ങളുടെ വീട്
text_fieldsഅശ്വിന് പഞ്ചാക്ഷരി
പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ കടശ്ശേരി വാർഡിൽ കിഴക്കേ വെള്ളംതെറ്റി ആദിവാസി ഊരില്പെട്ട രണ്ട് കുടുംബങ്ങൾ താമസിക്കുന്നത് കല്ലേലി കടിയാര്പാലത്തിന് സമീപത്തെ ഉൾക്കാട്ടിൽ. അഞ്ചു വർഷത്തിനിടെ ഇവരുടെ അടുത്തേക്ക് ജനപ്രതിനിധി വന്നതാകട്ടെ ഒരു തവണമാത്രം. നിരവധി വർഷങ്ങളായി ഉൾക്കാട്ടിൽ ദുരിതജീവിതം തള്ളിനീക്കുകയാണ് കല്ലേലി കാവനാംമൂഴി കടിയാര്‍ കാവിൽ വീട്ടിൽ സന്തോഷ് രാജനും സഹോദരന് രാജേഷ് രാജനും.
വയോധികരായ മാതാപിതാക്കളും ഭാര്യയും മക്കളുമടക്കം പത്ത് പേരാണ് ഇവിടെ ഉള്ളത്. സുരക്ഷിതമായ ജീവിതത്തിനും അടച്ചുറപ്പുള്ള വീടിനുമായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. സന്തോഷിെൻറ പത്താം ക്ലാസുകാരിയായ മകൾ കൃഷ്ണപ്രിയക്ക് സർക്കാർ നൽകുന്ന ഓൺലൈൻ ക്ലാസുകള്‍ വരെ ഇതുവരെ ലഭിച്ചുതുടങ്ങിയിട്ടില്ല. കൊക്കാത്തോട് ഗവ. ഹൈസ്കൂളിലാണ് കുട്ടികൾ പഠിക്കുന്നത്. സ്കൂളില്‍ പോകുന്നതിനായി രണ്ട് കിലോമീറ്ററോളം കാല്‍നടയായി കാനനപാതയിലൂടെ നടന്നാണ് വാഹനസൗകര്യമുള്ള കൊക്കാത്തോട് പാലത്തില്‍ എത്തുന്നത്.
പത്തനാപുരത്തുള്ള റേഷൻകടയിൽ എത്തണമെങ്കിൽ 33 കിലോമീറ്റർ സഞ്ചരിക്കണം. ട്രൈബൽ വകുപ്പിെൻറ പുനലൂർ ഓഫിസിലേക്ക് 45 കിലോമീറ്റർ അധികമാണ് ദൂരം. സ്വന്തം പഞ്ചായത്തായ പിറവന്തൂരില്‍ എത്തണമെങ്കിൽ 40 കിലോമീറ്ററിലധികമാണ് സഞ്ചരിക്കേണ്ടത്. വീടിെൻറ ഒരു ഭാഗം അച്ചന്‍കോവിലാറാണ്. കഴിഞ്ഞ പ്രളയകാലത്ത് ഇവര്‍ താമസിക്കുന്ന വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബം ആഴ്ചകളോളം ഉൾക്കാട്ടിൽ ദിനരാത്രങ്ങൾ തള്ളിനീക്കിയതെന്ന് സന്തോഷ് പറയുന്നു.
കോന്നി ഡിവിഷനിൽ നെടുവത്തുമൂഴി റേഞ്ചിലെ പാടം ബീറ്റില്‍ ഉൾപ്പെടുന്ന കാടാണ് ചുറ്റുമുള്ളത്. 1977 ന് മുമ്പ് താമസമാക്കിയതാണ് ഇവര്‍. മലവേടർ വിഭാഗത്തിൽെപടുന്ന ഇവർക്ക് ഇതെവരെ യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. 13 കിലോമീറ്ററിന് അപ്പുറമാണ് ജനവാസമേഖല പോലുമുള്ളത്. കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന കുടുംബങ്ങള്‍ക്ക് ഇത്തവണ സര്‍ക്കാറില്‍ നിന്ന് ലഭിച്ചത് എ.പി.എല്‍ വിഭാഗത്തിനുള്ള വെള്ള റേഷന്‍ കാര്‍ഡാണ്.
പ്രതിമാസം ലഭിക്കുന്ന മണ്ണെണ്ണക്കും അരിക്കും വേണ്ടി പത്തനാപുരം വരെ 800 രൂപ െചലവാക്കിയാണ് ഇവര്‍ യാത്ര ചെയ്യുന്നതത്രെ. മക്കളുമായി കാട്ടിനുള്ളില്‍ ജീവിതം തള്ളിനീക്കുന്ന ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിനല്കുമെന്ന പ്രതീക്ഷയിലാണ് ഈ നിർധനകുടുംബങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.