ഡ്യൂട്ടിക്കിടെ കാറിടിച്ച് കാലുകൾ നഷ്ടപ്പെട്ട പൊലീസുകാർക്ക് തുണയായി ആഭ്യന്തരവകുപ്പ്; അടിയന്തര ധനസഹായത്തിന് രമേശ് ചെന്നിത്തലയുടെ നിർദേശം
text_fieldsതിരുവനന്തപുരം: കാഞ്ഞങ്ങാട്ട് ഹൈവേ പെട്രോളിങ്ങിനിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കാലുകൾ മുറിച്ചുമാറ്റേണ്ടി വന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പൂർണ്ണ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസുകാർക്ക് താങ്ങാവാനും അവരെ കരുതലോടെ ചേർത്തുനിർത്താനും ആഭ്യന്തരവകുപ്പ് തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ദുരന്തബാധിതരായ ഉദ്യോഗസ്ഥർക്ക് പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് അടിയന്തര ധനസഹായം ലഭ്യമാക്കാൻ മന്ത്രി നിർദേശം നൽകി.
കഴിഞ്ഞദിവസം കാഞ്ഞങ്ങാട് പാതയോരത്ത് നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലേക്ക് അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സൂരജ്, അലോഷ്യസ് എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കാണ് അടിയന്തര ശസ്ത്രക്രിയയിലൂടെ കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നത്. നിലവിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇവരുടെ ആരോഗ്യസ്ഥിതി ആഭ്യന്തര മന്ത്രി നേരിട്ട് വിലയിരുത്തി.
ആദ്യഘട്ട ആശ്വാസമെന്ന നിലയിൽ അഞ്ച് ലക്ഷം രൂപ വീതം ഇരുവർക്കും അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. പൊലീസുകാർക്ക് സാധ്യമായ ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പരിക്കേറ്റവർ സുഖം പ്രാപിച്ച് തിരികെ എത്തുമ്പോൾ അവരുടെ ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ച്, ജോലി ചെയ്യാൻ അനുയോജ്യമായ തസ്തികകളിൽ പുനർനിയമനം ഉറപ്പാക്കും. ജനങ്ങളുടെ സുരക്ഷയ്ക്കായി കാവൽ നിൽക്കുന്നതിനിടയിൽ അപകടത്തിൽപ്പെടുന്ന ഉദ്യോഗസ്ഥരെ ഒരു കാരണവശാലും കൈവിടില്ലെന്നും, ഔദ്യോഗിക പദവികൾക്കപ്പുറം മാനുഷികമായ പരിഗണനയോടെ അവരെ സംരക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

