'ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കണം, സർവകലാശാല വിസിറ്ററായി മുഖ്യമന്ത്രിയെ നിയമിക്കണം'; ശിപാർശയുമായി ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമീഷൻ
text_fieldsതിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കണമെന്ന ശിപാർശയുമായി ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമീഷൻ റിപ്പോർട്ട്. സർവകലാശാലകളുടെ വിസിറ്ററായി മുഖ്യമന്ത്രിയെ നിയമിക്കണം. ഓരോ സർവകലാശാലക്കും ഓരോ ചാൻസിലർ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. മലബാർ മേഖലയിൽ കൂടുതൽ കോളജ് വേണമെന്നതാണ് മറ്റൊരു ശിപാർശ.
ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെയാണ് ചാൻസിലറുടെ അധികാരം ഇല്ലാതാക്കണമെന്ന ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമീഷൻ റിപ്പോർട്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് കൈമാറിയ റിപ്പോർട്ടിൽ ചാൻസിലറായ ഗവർണറുടെ അധികാരം വെട്ടിക്കുറക്കണമെന്നതാണ് പ്രധാന ശിപാർശ. സർവകലാശാലകളുടെ വിസിറ്ററായി മുഖ്യമന്ത്രിയെ നിയമിക്കണം. നിലവിൽ ചാൻസിലർ കൂടിയായ ഗവർണറാണ് സർവകലാശാലയുടെ തലവൻ. ആ അധികാരം വിസിറ്റർ പദവിയിലൂടെ മുഖ്യമന്ത്രിയിലേക്കെത്തിക്കുന്നതാണ് ശിപാർശ. ഓരോ സർവകലാശാലക്കും വെവ്വേറെ ചാൻസിലർ വേണമെന്നും റിപ്പോർട്ടിലുണ്ട്.
എല്ലാ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കണം, വി സി യുടെ കാലാവധി 5 വർഷമാക്കുക, പൊതുവായ അക്കാദമിക കലണ്ടർ കൊണ്ടുവരണം, സമയബന്ധിതമായി പരീക്ഷകൾ നടക്കണം, അധ്യാപകരുടെ കുറവ് പരിഹരിക്കണം, ഉന്നത വിദ്യാഭ്യാസത്തിനുള്ള സർക്കാർ വിഹിതം ഓരോ വർഷവും 12 ശതമാനം വർധിപ്പിക്കണം തുടങ്ങിയവയും റിപ്പോർട്ടിൽ ശിപാർശയുണ്ട്. പ്രൊഫസർ ശ്യാം ബി. മേനോൻ ആണ് കമ്മിഷൻ ചെയർ പേഴ്‌സൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.