വയനാട് ജില്ലയിൽ കോവിഡ് നിർണയം ഇനി അതിവേഗം
text_fieldsകൽപറ്റ: കോവിഡ് പരിശോധന ഫലത്തിനായി ഇനി ദിവസങ്ങൾ കാത്തിരിക്കേണ്ടിവരില്ല. സുൽത്താൻ ബത്തേരി വൈറോളജി ലാബിൽ ആർ.ടി.പി.സി ടെസ്റ്റ് നടത്താനുള്ള സംവിധാനം അടുത്ത വെള്ളിയാഴ്ചയോടെ സജ്ജമാകും. ഇതോടെ സ്രവ പരിശോധന ഫലങ്ങൾ ഒരു ദിവസത്തിനുള്ളിൽ അറിയാനാകും. ഒരുദിവസം 200 ടെസ്റ്റുകൾ നടത്താനാകും.
ആർ.ടി.പി.സി ടെസ്റ്റ് നടത്താനുള്ള മെഷീനുകൾ സ്ഥാപിക്കുന്നതിെൻറ പ്രാരംഭ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ലാബിൽ സ്ഥാപിക്കുന്നതിനുള്ള യന്ത്രം എത്തി. അനുബന്ധ സംവിധാനങ്ങളായ ബയോ സേഫ്റ്റി കാബിൻ, ഡി ഫ്രീസർ എന്നിവ രണ്ടു ദിവസത്തിനുള്ളിൽ എത്തും. തിങ്കളാഴ്ചയോടെ മെഷീൻ ഇൻസ്റ്റാൾ ചെയ്തു തുടങ്ങും. അങ്ങനെയെങ്കിൽ വെള്ളിയാഴ്ചയോടെ ലാബിൽ ആർ.ടി.പി.സി ടെസ്റ്റ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. നിലവിൽ ജില്ലയിൽ ട്രൂനാറ്റ്, ആൻറിജൻ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യങ്ങൾ മാത്രമാണുള്ളത്.
മരണം പോലുള്ള അടിയന്തരഘട്ടങ്ങളിലാണ് ട്രൂനാറ്റ് ടെസ്റ്റ് നടത്തുന്നത്. ഫലമറിയാൻ രണ്ടു മണിക്കൂറെടുക്കും. ദിവസം 20 ടെസ്റ്റ് മാത്രമേ നടത്താനാകു. കൽപറ്റ ജനറൽ ആശുപത്രി, മാനന്തവാടി ജില്ല ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ആൻറിജൻ ടെസ്റ്റ് നടത്തുന്നത്.
എന്നാൽ, ആൻറിജൻ പരിശോധന നെഗറ്റിവ് ആയാലും രോഗം ഇല്ലെന്ന് ഉറപ്പിക്കാനാകില്ല. പോസിറ്റിവ് ആയാൽ കോവിഡ് സ്ഥിരീകരിക്കാനാകും.
ചെലവ് കുറവും അരമണിക്കൂറിനുള്ളിൽ ഫലം അറിയാനുമാകും. എന്നാൽ, നെഗറ്റിവ് ആയാലും രോഗം ഇല്ലെന്ന് ഉറപ്പിക്കാൻ ആർ.ടി.പി.സി.ആർ ടെസ്റ്റ് കൂടി നടത്തണം.
ആർ.ടി.പി.സി ടെസ്റ്റിൽ മാത്രമേ കൃത്യതയോടെ ഫലം അറിയാനാകു. നിലവിൽ ജില്ലയിൽനിന്ന് ശേഖരിക്കുന്ന സ്രവം കോഴിക്കോട്ടെ ലാബിലയച്ചാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഫലം ലഭിക്കാൻ ദിവസങ്ങളെടുക്കും. ബത്തേരിയിൽ ലാബ് സജ്ജമാകുന്നതോടെ ജില്ലയിൽ കോവിഡ് നിർണയം വേഗത്തിലാക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.