അഴിമതി കേസ് അന്വേഷണം: വിജിലൻസിന് പ്രത്യേക അധികാരമുണ്ടോയെന്ന് കോടതി
text_fieldsകൊച്ചി: അഴിമതി കേസുകൾ അന്വേഷിക്കാൻ വിജിലൻസിന് മാത്രമായി നിയമപരമായ അധികാരം ഉണ്ടോയെന്ന് വിശദീകരിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. വിജിലൻസിെൻറ അധികാരത്തിൽ വ്യക്തത വേണമെന്ന നിരീക്ഷണത്തോടെയാണ് സിംഗിൾബെഞ്ച് ഉത്തരവ്.
കേരളത്തിൽ വിജിലൻസിന് മാത്രമായി ഇത്തരം അധികാരം നൽകിയിട്ടുണ്ടെങ്കിൽ ഏതു നിയമപ്രകാരമാണെന്ന് റിപ്പോർട്ട് നൽകാനും ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു.
ക്രിമിനൽ നടപടിച്ചട്ട പ്രകാരം അഴിമതി സംബന്ധിച്ച പരാതിയിൽ തെളിവുണ്ടെങ്കിൽ പൊലീസിന് കേസെടുക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിജിലൻസ് എടുക്കുന്ന കേസുകൾ വിജിലൻസ് കോടതി പരിഗണിക്കണം എന്നു മാത്രമേ നിയമത്തിലുള്ളൂ. തങ്ങൾക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മന്ത്രി ഇ.പി. ജയരാജെൻറ ബന്ധു പി.കെ. സുധീറും നൽകിയ ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി ഉത്തരവ്.
ശങ്കര്‍ റെഡ്ഡിയടക്കം നാല് ഉദ്യോഗസ്ഥരെ ഡി.ജി.പി യാക്കിയതിനെതിരായ പരാതിയിലാണ് ചെന്നിത്തലക്കെതിരെ കേസുള്ളത്. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എൻറര്‍പ്രൈസസ് ലിമിറ്റഡ് എം.ഡിയായി നിയമിച്ച സംഭവത്തിലാണ് സുധീറിനെതിരെ കേസ് എടുത്തത്. നേരേത്ത ഇരുവരുടെയും കേസുകൾ പരിഗണിക്കുേമ്പാൾ ഹൈകോടതി വിജിലൻസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. വിജിലൻസിന് രൂപം നൽകിക്കൊണ്ടുള്ള ഉത്തരവുകൾ പരിശോധിച്ച സിംഗിൾബെഞ്ച് അന്വേഷണങ്ങൾക്ക് മാർഗനിർദേശം നൽകുന്നതിനെക്കുറിച്ചും ആരാഞ്ഞിരുന്നു. ഇക്കാര്യത്തിൽ വിജിലൻസിെൻറ വിശദീകരണത്തിൽ വിശദ വാദം വേണമെന്നും വ്യാഴാഴ്ച ഹരജി പരിഗണിച്ചപ്പോൾ വ്യക്തമാക്കി.
കേസുകൾ വ്യാഴാഴ്ച രാവിലെ പരിഗണനക്കെത്തിയപ്പോൾ അഴിമതി കേസുകളുടെ അന്വേഷണത്തിൽ വിജിലൻസ് ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നതായി കോടതി വാക്കാൽ നിരീക്ഷിച്ചു. പൊതു ആവശ്യകതയുടെ അടിസ്ഥാനത്തിലല്ല ഇത്തരം അന്വേഷണങ്ങൾ നടക്കേണ്ടത്. നിയമത്തിെൻറ പരിധിയിൽ നിന്നുള്ള പ്രവർത്തനമാണ് വേണ്ടത്. ഇപ്പോൾ നടക്കുന്നത് അമിതാധികാര പ്രയോഗമാണ്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതികളുമായി ഇറങ്ങുന്ന സംഘടനകൾ വരെ ഉള്ളതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വിജിലൻസ് പരാതി മാഫിയക്ക് വഴങ്ങുകയാണ്. നിയമരാഹിത്യം മാത്രമല്ല അധികാര ദുർവിനിയോഗവും അരാജകത്വത്തിലേക്ക് വഴിതുറക്കാൻ പര്യാപ്തമാണെന്നും കോടതി വാക്കാൽ ചൂണ്ടിക്കാട്ടി. തുടർന്ന് കേസ് ഏപ്രിൽ ആറിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.