ജേക്കബ് തോമസിനെതിരായ ഹരജി: പത്ത് ദിവസത്തിനകം നടപടി അറിയിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചതോ സ്വീകരിക്കാവുന്നതോ ആയ നടപടി പത്ത് ദിവസത്തിനകം അറിയിക്കണമെന്ന് ഹൈകോടതി. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സത്യവാങ്മൂലം നൽകാനാണ് നിർദേശം. തുറമുഖ ഡയറക്ടറായിരിക്കെ മണ്ണുമാന്തി യന്ത്രം ഇടപാടില്‍ സര്‍ക്കാറിന് 2.67 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്.
തുറമുഖ വകുപ്പിെൻറ ഓഫിസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് അനുവദിച്ചതിനേക്കാള്‍ അധികം തുക ചെലവിട്ടത് തെളിഞ്ഞതായി ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ടെന്ന് ഹരജിയില്‍ പറയുന്നു. അനുമതിയില്ലാതെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തിരിക്കെ ജേക്കബ് തോമസിനെതിരെ നടക്കുന്ന അന്വേഷണം ഫലപ്രദമാകില്ല. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
അതേസമയം, ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ചേർത്തല സ്വദേശി മൈക്കിൾ വർഗീസ് നൽകിയ ഹരജിയിൽ ഹൈകോടതി സിംഗിൾ ബെഞ്ച് ചീഫ് സെക്രട്ടറിയുടെയും ധനകാര്യ വകുപ്പിലെ സ്റ്റോർ ആൻഡ് പർച്ചേസ് വിഭാഗം സെക്രട്ടറിയുടെയും റിപ്പോർട്ട് തേടി. തുറമുഖ ഡയറക്ടറായിരിക്കെ വിദേശത്തുനിന്ന് ഡ്രഡ്ജർ വാങ്ങിയതിലും സോളാർ പാനലുകൾ സ്ഥാപിച്ചതിലും ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി മൈക്കിൾ വർഗീസ് വിജിലൻസ് കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
