Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ളാസ്റ്റിക്...

പ്ളാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കണം –ഹൈകോടതി

text_fields
bookmark_border
പ്ളാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കണം –ഹൈകോടതി
cancel

കൊച്ചി: സംസ്ഥാനത്ത് പ്ളാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തര തീരുമാനമെടുക്കണമെന്ന് ഹൈകോടതി. പ്ളാസ്റ്റിക് മാലിന്യമെന്ന വിപത്തില്‍നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാന്‍ ആദ്യ നടപടിയെന്ന നിലയില്‍ മൈക്രോ അളവുകള്‍ പരിഗണിക്കാതെതന്നെ കാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും തീരുമാനങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് ഡിസംബര്‍ ഒമ്പതിനകം സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്ളാസ്റ്റിക്മാലിന്യ  നിയന്ത്രണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രഫ. എസ്. സീതാരാമനടക്കം നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.

പ്ളാസ്റ്റിക്മാലിന്യ സംസ്കരണത്തിന് സര്‍ക്കാറും തദ്ദേശസ്ഥാപനങ്ങളും നടപടിയെടുക്കുന്നില്ളെന്നും ഈ സാഹചര്യത്തില്‍ ഇവ നിരോധിക്കാന്‍ ഉത്തരവിടണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. 2016 നവംബറില്‍ ശുചിത്വകേരളമെന്ന പേരില്‍ മാലിന്യസംസ്കരണത്തിന് പദ്ധതിക്ക് രൂപം നല്‍കിയതായിസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചു. സംസ്ഥാനതലത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗംചേര്‍ന്ന് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട്  നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.  

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങളുടെ 10 ശതമാനമെങ്കിലും പ്രാദേശിക റോഡുകളുടെ നിര്‍മാണത്തിനുപയോഗിക്കും. പൊതുമരാമത്ത് റോഡുകള്‍ക്ക് വ്യാപകമായും ഉപയോഗിക്കാന്‍ തീരുമാനിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. മരട്, ആലപ്പുഴ തുടങ്ങിയ നഗരസഭകളില്‍ പ്ളാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ച കാര്യം കോടതി ചൂണ്ടിക്കാട്ടി. വയനാട് ജില്ലയില്‍ കലക്ടര്‍ സമ്പൂര്‍ണ പ്ളാസ്റ്റിക്നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാറിന്‍െറ ഉത്തരവിന് കാത്തുനില്‍ക്കാതെതന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. വയനാട് ജില്ലയില്‍ പ്ളാസ്റ്റിക് നിരോധിച്ച ഉത്തരവ് കോടതി സ്റ്റേ ചെയ്തതായി കേസ് പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സ്റ്റേ പിന്‍വലിച്ച് കോടതി ഉത്തരവിടുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high court
News Summary - high court
Next Story