വി.സിമാരുടെ രാജി ആവശ്യത്തിൽ ഹൈകോടതി പ്രത്യേക സിറ്റിങ് ഇന്ന് വൈകീട്ട്
text_fieldsകൊച്ചി: സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വൈസ് ചാൻസലർമാരോട് ഗവർണർ രാജി ആവശ്യപ്പെട്ട സംഭവത്തിൽ ഹൈകോടതി ഇന്ന് വൈകീട്ട് നാലിന് പ്രത്യേക സിറ്റിങ് നടത്തും. രാജി നിർദേശത്തെ നിയമപരമായി നേരിടാനാണ് വി.സിമാരുടെ തീരുമാനം. വി.സിമാരുടെ പരാതിയിലാണ് പ്രത്യേക സിറ്റിങ് നടക്കുക. ദീപാവലി പ്രമാണിച്ച് ഇന്ന് കോടതിക്ക് അവധിയാണെങ്കിലും വിഷയത്തിന്‍റെ പ്രാധാന്യം പരിഗണിച്ച് ഇന്ന് തന്നെ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
രാജി ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമുണ്ടോയെന്നാണ് കോടതി പരിശോധിക്കുക. സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി മറ്റ് സർവകലാശാലകൾക്ക് ബാധകമാണോയെന്ന് പരിശോധിക്കും. യു.ജി.സി നിയമങ്ങൾക്ക് വിരുദ്ധമായാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കഴിഞ്ഞ വെള്ളിയാഴ്ച സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയത്. ഈ വിധിയുടെ ചുവടുപിടിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒമ്പത് സർവകലാശാലകളിലെയും വി.സിമാരോട് രാജി ആവശ്യപ്പെട്ടത്.
ഗവർണർ നൽകിയ സമയം കഴിഞ്ഞിട്ടും വി.സിമാർ ആരും രാജി നൽകിയിട്ടില്ല. ഗവർണറുടെ നടപടിയെ നിയമപരമായി തന്നെ നേരിടാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

