തെറ്റ് തിരുത്താൻ അനുവദിക്കാത്തവരാണ് തെറ്റുകാരെന്ന് ഹൈകോടതി
text_fieldsകൊച്ചി: തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കാത്തവരാണ് തെറ്റുകാരായി മാറുന്നതെന്ന് ഹൈകോടതി. ഭൂതകാല തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാനാഗ്രഹിക്കുന്നവരാണ് ലോകത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നത്. നേരത്തേ നിരവധി കേസുകളിൽ പ്രതിയായിരുന്നതിന്റെ പേരിൽ പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ നിയമനം നിഷേധിക്കപ്പെട്ട യുവാവിന് നിയമനം നൽകാൻ ഉത്തരവിട്ടാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും ഇങ്ങനെ അഭിപ്രായപ്പെട്ടത്.
വൈക്കം സ്വദേശി ബിനീഷ് ബാബുവിനാണ് ഒമ്പത് കേസുകളിൽ പ്രതിയാണെന്നതിന്റെ പേരിൽ നിയമനം നിഷേധിക്കപ്പെട്ടത്. പുഴയിൽനിന്ന് മണൽ വാരി എന്നതടക്കമുള്ള കേസുകളിലാണ് പ്രതിയായിരുന്നത്. ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെതുടർന്ന് രജിസ്റ്റർ ചെയ്ത രണ്ട് ക്രിമിനൽ കേസുകളും ഉണ്ടായിരുന്നു. മണൽ വാരിയ രണ്ട് കേസിൽ കോടതി 1000 രൂപ പിഴ ചുമത്തിയിരുന്നു. മറ്റ് കേസുകളിൽ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിടുകയും ചെയ്തു. പ്രതിയായി അഞ്ച് വർഷത്തിനുശേഷമാണ് പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിന് പി.എസ്.സിയുടെ അഡ്വൈസ് 2017 ജൂലൈ 18ന് ലഭിക്കുന്നത്. എന്നാൽ, പ്രതിയായിരുന്നതിന്റെ പേരിൽ നിയമനം നിഷേധിച്ച് 2018 മാർച്ച് 23ന് സർക്കാർ ഉത്തരവ് ലഭിച്ചു. ഇത് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലും ശരിവെച്ചു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
സാമൂഹിക ശ്രേണിയിൽ ഏറ്റവും താഴേത്തട്ടിലുള്ള ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബത്തിലെ അംഗമായിരുന്നു ഹരജിക്കാരൻ. ഇതൊക്കെ കണക്കിലെടുത്തു വേണം ഒരാളുടെ സ്വഭാവം നിശ്ചയിക്കാനെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.