‘എത്ര വർഷമായി സർവീസിൽ? എത്ര പേരെ ഇതുവരെ അറസ്റ്റ് ചെയ്തു?’ -ഡോ. റാമിന്റെ അറസ്റ്റിൽ ഡി.വൈ.എസ്.പിയെ നിർത്തിപ്പൊരിച്ച് ഹൈകോടതി
text_fieldsകൊച്ചി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ റാമിന്റെ അറസ്റ്റ് നടപടികളിൽ വീഴ്ച വരുത്തി പ്രതിക്ക് ജാമ്യത്തിന് വഴിയൊരുക്കിയ ഡി.വൈ.എസ്.പി സുധീർ കല്ലനെ വിളിച്ചുവരുത്തി നിർത്തിപ്പൊരിച്ച് ഹൈക്കോടതി. 'എത്ര വർഷമായി സർവീസിൽ? എത്ര പേരെ ഇതുവരെ അറസ്റ്റ് ചെയ്തു?. ഇതുവരെ അറസ്റ്റ് ചെയ്ത ആരെയെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാതെ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ പേരിൽ കോടതി വിട്ടയച്ചിട്ടുണ്ടോ?' തുടങ്ങിയ ചോദ്യങ്ങളും ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ഡി.വൈ.എസ്.പിക്ക് നേരെ ഉന്നയിച്ചു. ഒരുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡി.വൈ.എസ്.പി എന്തുകൊണ്ടാണ് ഈ കേസിൽ മാത്രം മാനദണ്ഡങ്ങൾ പാലിക്കാതിരുന്നത് എന്നും ഹൈക്കോടതി ചോദിച്ചു. നിതിൻ രാജ് കേസിലെ പ്രതി ഡോക്ടർ റാമിന്റെ അറസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കാതെ ചെയ്തതോടെ തലശ്ശേരി സെഷൻസ് കോടതി അദ്ദേഹത്തെ വിട്ടയച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി നിതിൻ രാജിന്റെ കുടുംബം നൽകിയ ഹർജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് പരിഗണിച്ചത്.
കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ സുധീർ കല്ലൻ ഇന്ന് നേരിട്ട് ഹാജരായി. എത്ര വർഷത്തെ സർവീസ് ഉണ്ടെന്ന് കോടതി ഡിവൈഎസ്പിയോട് ചോദിച്ചു. 22 വർഷത്തെ സർവീസ് എന്ന മറുപടി. ഇതുവരെ എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന ചോദ്യത്തിന് ഒരുപാട് പേരെ ചെയ്തിട്ടുണ്ടെന്ന് മറുപടി. മാനദണ്ഡങ്ങൾ പാലിക്കാതെ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ പേരിൽ ഇതുവരെ ആരെയെങ്കിലും കോടതി വിട്ടയച്ചിട്ടുണ്ടോ എന്നായി പിന്നീട് ചോദ്യം. ഇല്ലെന്ന് ഡിവൈഎസ്പി. പിന്നെ ഈ കേസിൽ മാത്രം എന്തുകൊണ്ട് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് കോടതി ചോദിച്ചു. പ്രതിയെ രക്ഷപ്പെടുത്താൻ വേണ്ടിയല്ലേ ഇതെല്ലാം ചെയ്തത്. ഉന്നത ഉദ്യോഗസ്ഥർ ആരെങ്കിലും പറഞ്ഞിട്ടാണോ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നത്. തുഫാൻ അടക്കമുള്ള നല്ല കാര്യങ്ങൾ ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ ശോഭ കെടുത്താൻ വേണ്ടിയാണോ ഇതെല്ലാം ചെയ്തതെന്നും കോടതി ചോദിച്ചു.
ഇനി ആവർത്തിക്കില്ലെന്നായിരുന്നു സുധീർ കല്ലന്റെ മറുപടി. ഗുരുതരമായ തെറ്റാണ്, നടപടിയെടുത്തേ മതിയാകൂ എന്ന് സർക്കാർ അഭിഭാഷകനോട് ഹൈക്കോടതി വ്യക്തമാക്കി. നടപടി എടുത്തില്ലെങ്കിൽ കോടതി അന്വേഷണത്തിന് ഉത്തരവിടുമെന്നും പറഞ്ഞു. എസ്‌പിക്കെതിരെയും വിമർശനം ഉണ്ടായി. എന്തിനാണ് മേൽനോട്ട ചുമതലയെന്ന് ഹൈക്കോടതി ചോദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റാതിരിക്കാൻ മേൽനോട്ടം നടത്തേണ്ടത് എസ്‌പിയാണെന്നും കോടതി ഓർമിപ്പിച്ചു. വാദത്തിനിടെ മൈക്ക് ഓഫ് ചെയ്തതിന് സർക്കാർ അഭിഭാഷകനെ ഹൈക്കോടതി വിമർശിച്ചു. മാധ്യമങ്ങൾ കോടതി നടപടികൾ റെക്കോർഡ് ചെയ്യുന്നു എന്നാണ് സർക്കാർ അഭിഭാഷകൻ മറുപടി നൽകിയത്. മൈക്ക് ഓഫ് ചെയ്യാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നതെന്ന് കോടതി തിരികെ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

