ആന്‍റണി രാജു പ്രതിയായ കേസിന്‍റെ വിചാരണ തടഞ്ഞ് ഹൈകോടതി; തൊണ്ടിമുതൽ തിരിമറിക്കേസിലാണ് നടപടി
text_fieldsഹൈകോടതി, ആന്‍റണി രാജു
കൊച്ചി: മുൻ മന്ത്രി ആന്റണി രാജു എം.എൽ.എ പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ വിചാരണ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് ഹൈകോടതി താൽകാലികമായി തടഞ്ഞു.
കോടതി ജീവനക്കാരനായ ഒന്നാംപ്രതി ജോസ് സർക്കാർ സർവിസിലുള്ളയാളായതിനാൽ വഞ്ചനക്കുറ്റമടക്കം പ്രതികൾക്കെതിരെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകനായ അനിൽ ഇമ്മാനുവൽ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഇടക്കാല ഉത്തരവ്.
വിചാരണ നടക്കുന്ന നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. എതിർകക്ഷികൾക്ക് നോട്ടീസയക്കാൻ ഉത്തരവായ ഹൈകോടതി, ഒക്ടോബർ 28ന് ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.
തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് പ്രതികൾക്കെതിരായ കേസ്. ഈ കേസിൽ ആന്റണി രാജുവായിരുന്നു വിദേശ പൗരന്റെ അഭിഭാഷകൻ. 1990ലാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വിദേശിയെ പിടികൂടിയത്.
തൊണ്ടിമുതലായിരുന്ന അടിവസ്ത്രം കോടതിയിൽ നിന്ന് മാറ്റിയതാണ് കേസിനിടയാക്കിയത്. കേസിലെ രണ്ടാം പ്രതിയാണ് ആന്‍റണി രാജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

