എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈകോടതി
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ പ്രതിയായ മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈകോടതി ഉത്തരവിട്ടു. എസ്.എഫ്.ഐ.ഒ കുറ്റപത്രം പൊലീസ് റിപ്പോർട്ടല്ലെന്നും അതിനെ പരാതിയായി മാത്രം കണക്കാക്കണം എന്നുമാണ് സി.എം.ആർ.എൽ സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടത്. അങ്ങനെ വരുമ്പോൾ കോടതികൾക്ക് എതിർ കക്ഷിയെ കൂടി കേൾക്കേണ്ടി വരും. എസ്.എഫ്.ഐ.ഒ റിപ്പോർട്ടിലെ ഉള്ളടക്കമല്ല സിഎംആർഎൽ ചോദ്യം ചെയ്തത്. മറിച്ച് കുറ്റപത്രം പരാതിയായി മാത്രമേ കണക്കാക്കാവൂ എന്നാണ് ആവശ്യപ്പെട്ടത്. ഹരജി ഫയലിൽ സ്വീകരിച്ച ഹൈകോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കാൻ തീരുമാനിച്ചു.
ജസ്റ്റിസ് സി.ആർ. രവിയുടെ അവധിക്കാല ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. കേന്ദ്രസർക്കാർ വിശദമായ വാദം കേൾക്കാൻ സമയം തേടിയതോടെയാണ് രണ്ടുമാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. വിചാരണ കോടതി തിങ്കളാഴ്ച സമൻസ് അയക്കാൻ ഒരുങ്ങുന്നതിനിടെയാണ് സി.എം.ആർ.എൽ ഹൈകോടതിയെ സമീപിച്ചത്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടും സി.എം.ആർ.എൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. പകർപ്പ് കിട്ടിയാൽ കുറ്റപത്രം ചോദ്യം ചെയ്ത് മേൽക്കോടതികളെ സമീപിക്കാനും സാധിക്കും.
മാസപ്പടിക്കേസിലെ എസ്.എഫ്.ഐ.ഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറിയിരുന്നു കൈമാറി. പകർപ്പ് ആവശ്യപ്പെട്ട് എറണാകുളം അഡീഷണൽ കോടതിയിൽ ഇ.ഡി നൽകിയ അപേക്ഷയിലാണ് നടപടി. മാസപ്പടി ഇടപാടിൽ ഇൻകം ടാക്സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സി.എം.ആർ.എല്ലിനും മുഖ്യമന്ത്രിയുടെ മകൾ വീണ യുടെ സ്ഥാപനത്തിനുമെതിരെ എൻഫോഴ്സ്മെന്‍റ് നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. എസ്.എഫ്.ഐ.ഒ കോടതിയിൽ നൽകിയ കുറ്റപത്രത്തിനൊപ്പമുള്ള മൊഴികൾക്കും രേഖകൾക്കുമായി ഇ.ഡി മറ്റൊരു അപേക്ഷ കോടതിയിൽ നൽകുമെന്നാണ് വിവരം.
114 രേഖകൾ അടക്കം വിശദമായി പരിശോധിച്ചാണ് കമ്പനി കാര്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി വി.പി.എം. സുരേഷ് ബാബു കുറ്റപത്രത്തിൽ കേസെടുത്തത്. എല്ലാ പ്രതികൾക്കുമെതിരെ വിചാരണ നടത്താനുള്ള വിവരങ്ങൾ എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിലുണ്ടെന്നും എസ്.എഫ്.ഐ.ഒ കുറ്റപത്രം പൊലീസ് കുറ്റപത്രത്തിനു സമാനമായി കണക്കാക്കുന്നുവെന്നും വിചാരണ കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.