ശീട്ടുകളി കേസ് ഹൈകോടതി റദ്ദാക്കി; പിടിച്ചെടുത്ത പണം ദുരിതാശ്വാസ നിധിയിലേക്ക്
text_fieldsകൊച്ചി: നിയമവിരുദ്ധമായി ശീട്ടുകളിച്ച കേസ് റദ്ദാക്കിയെങ്കിലും പൊലീസ് പിടിച്ചെടുത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ ഹൈകോടതി നിർദേശം. കേസ് റദ്ദാക്കിയശേഷം പിടിച്ചെടുത്ത തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ നിർദേശിക്കണമെന്ന സർക്കാർ അഭിഭാഷകെൻറ അഭ്യർഥന പരിഗണിച്ച കോടതി, ഇതിന് ഹരജിക്കാരുടെ സമ്മതം വാങ്ങി. തുടർന്ന് തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ നടപടി സ്വീകരിക്കണമെന്ന് കീഴ്കോടതിക്ക് നിർദേശം നൽകുകയായിരുന്നു.
മലപ്പുറം വണ്ടൂര്‍ പൊലീസ് 2018 െഫബ്രുവരിയിൽ നടത്തിയ പരിശോധനക്കിടെ ഡൊമിനോ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബിൽനിന്ന് ശീട്ടുകളിസംഘത്തെ പിടികൂടി 6200 രൂപ പിടിച്ചെടുത്തിരുന്നു. പണംവെച്ച് ചൂതുകളിച്ചെന്ന പേരിൽ എട്ടുപേർക്കെതിരെ കേസെടുത്തു. ഇൗ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിക്കുകയായിരുന്നു. ലോഡ്ജ് മുറിയിൽ പ്രവർത്തിച്ചിരുന്ന ക്ലബിൽനിന്നാണ് തങ്ങളെ പിടികൂടിയതെന്നായിരുന്നു ഹരജിക്കാരുടെ വാദം.
പൊതുസ്ഥലത്ത് പണംവെച്ച് ശീട്ടുകളിച്ചാലാണ് നിയമവിരുദ്ധമാവുകയെന്ന് കോടതി ഉത്തരവുള്ളതാണ്. സ്വകാര്യ ക്ലബ് പൊതുസ്ഥലമായി കണക്കാക്കാനാവില്ല. റമ്മികളി നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും വാദിച്ചു. പൊലീസ് നടപടി കേരള ഗെയിമിങ് ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് റദ്ദാക്കുകയായിരുന്നു. എന്നാൽ, പിടിച്ചെടുത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ കോടതിയോട് അഭ്യര്‍ഥിച്ചു. ഇത് ഹരജിക്കാർ സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.