ചാൻസലറുടെ ഉത്തരവുകൾ ചോദ്യം ചെയ്യാൻ സിൻഡിക്കേറ്റിന് അധികാരമില്ല -ഹൈകോടതി
text_fieldsകൊച്ചി: അച്ചടക്ക നടപടികളിലടക്കം സർവകലാശാലയുടെ ഉയർന്ന അധികാരിയായ ചാൻസലറുടെ (ഗവർണർ) ഉത്തരവുകൾ ചോദ്യംചെയ്യാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് ഹൈകോടതി. സർവകലാശാലകളിലെ അപ്പീൽ അധികാരിയാണ് ചാൻസലർ. അതിനാൽ, ചാൻസലർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ നടപ്പാക്കുക സിൻഡിക്കേറ്റിന്‍റെ ബാധ്യതയാണെന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ വ്യക്തമാക്കി. അതേസമയം, തികച്ചും നിയമവിരുദ്ധമോ പക്ഷപാതപരമോ ആയ ഉത്തരവ് ചാൻസലറുടെ ഭാഗത്തു നിന്നുണ്ടായാൽ സിൻഡിക്കേറ്റിന് കോടതിയെ സമീപിക്കുന്നതിൽ തടസ്സമില്ലെന്നും ചൂണ്ടിക്കാട്ടി.
കാലിക്കറ്റ് സർവകലാശാലയിലെ ഓഫിസുകളിൽ ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (ലാൻ) സ്ഥാപിക്കാനുള്ള ടെൻഡർ നടപടികളിൽ ക്രമക്കേട് ആരോപണത്തെ തുടർന്ന് ഇൻസ്ട്രുമെന്‍റേഷൻ എൻജിനിയർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് ചാൻസലർ റദ്ദാക്കിയതിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങൾ നൽകിയ ഹരജികൾ തള്ളിയാണ് ഉത്തരവ്. ക്രമക്കേടിലൂടെ സർവകലാശാലക്ക് 27.5 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു എൻജിനിയർക്കെതിരായ ആരോപണം. തുടർന്ന് ഇദ്ദേഹത്തെ അഞ്ച് വർഷത്തേക്ക് ജൂനിയർ എൻജിനിയറായി തരംതാഴ്ത്താനും നഷ്ടമായ തുക ഈടാക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.
എന്നാൽ, അപ്പീൽ പരിഗണിച്ച ചാൻസലർ ഈ നടപടി റദ്ദാക്കി എൻജിനിയറെ തിരിച്ചെടുക്കാൻ ഉത്തരവിട്ടു. സ്ഥാപനത്തിലെ അധികാരശ്രേണിയും അച്ചടക്കവും സിൻഡിക്കേറ്റിനും ബാധകമാണെന്ന് ഹരജി പരിഗണിച്ച കോടതി പറഞ്ഞു. സർവകലാശാല എന്ന കോർപറേറ്റ് ബോഡിയുടെ ഭാഗമാണ് ചാൻസലറും സിൻഡിക്കേറ്റുമെന്നതിനാൽ ഉയർന്ന അതോറിറ്റിയുടെ തീരുമാനങ്ങളെ നിയമപരമായി ചോദ്യം ചെയ്യുന്നത് നിയമത്തിൽ വിഭാവനം ചെയ്തിട്ടില്ല.
മാത്രമല്ല, ചാൻസലറുടെ നടപടി ഹരജിക്കാരെ വ്യക്തിപരമായി ബാധിക്കുന്നില്ലെന്നും അതിനാൽ ഹരജി നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സർവകലാശാലക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ച കാര്യത്തിൽ വിജിലൻസ് അന്വേഷണം ഊർജിതമാക്കി കുറ്റക്കാരെ കണ്ടെത്തി അവരിൽനിന്ന് തുക ഈടാക്കാൻ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാറിനും സർവകലാശാലക്കും കോടതി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

