മാസപ്പടിയിൽ ഹൈകോടതി ഉത്തരവ്; സി.പി.എം വീണ്ടും പ്രതിരോധത്തിൽ
text_fieldsതിരുവനന്തപുരം: എക്സാലോജിക്-സി.എം.ആർ.എൽ കേസിലെ ഇ.ഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണമായി വ്യാഖ്യാനിച്ച് രാഷ്ട്രീയ പ്രതിരോധം തീർക്കുന്ന സി.പി.എമ്മിനെ ഹൈകോടതി ഉത്തരവ് കൂടുതൽ പ്രതിരോധത്തിലാക്കി. രണ്ടു കമ്പനികൾ തമ്മിലെ കരാറും പണമിടപാടും എന്നതിനപ്പുറം കേസിനും റെയ്ഡിനും രാഷ്ട്രീയ മാനങ്ങൾ നൽകിയത് സി.പി.എമ്മാണ്. ഈ സാഹചര്യത്തിലാണ് സി.എം.ആർ.എൽ-എക്‌സാലോജിക് കരാറില്‍ ഇ.ഡി അന്വേഷണം തുടരാൻ നിയമപരമായ വിലക്കില്ലെന്ന കോടതി വിധി പാർട്ടിയെ കുരുക്കിലാക്കുന്നത്.
വീണയെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഇനി എന്തു നിലപാട് എന്നതും ചോദ്യം. ഇ.ഡി റെയ്ഡിൽ സി.പി.എം പ്രതിഷേധമുയർത്തുന്നതിനിടെ ‘‘ അവിടെയുണ്ടായിരുന്നെങ്കിലും തന്നോടൊന്നും ചോദിച്ചില്ല’’ എന്ന് പിണറായി വെളിപ്പെടുത്തിയതോടെ ഇ.ഡിയുടെ രാഷ്ട്രീയവേട്ട എന്ന ആരോപണത്തിന്‍റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടിരുന്നു. അതേസമയം, ഇ.ഡി സംഘത്തെ ആക്രമിച്ചതിന് 26 സി.പി.എം പ്രവർത്തകർ ജാമ്യമില്ലാതെ ജയിലിലാണ്. സ്വാഭാവികമായി ഇതുവരെ സ്വീകരിച്ച ലൈനിൽനിന്ന് പിന്മാറുക സി.പി.എമ്മിന് അസാധ്യവും.
മറുഭാഗത്ത് നേതാവിന്‍റെ മകളുടെ കേസ് പാർട്ടി ഏറ്റെടുക്കുന്നതിൽ സി.പി.എമ്മിൽ വിമർശനങ്ങളുണ്ട്. പി.ബി അംഗമായ പിണറായിയുടെ മകൾക്ക് ഒരു നീതിയും മറ്റൊരു പി.ബി അംഗമായിരുന്ന കോടിയേരിയുടെ മകന് മറ്റൊന്നും എന്ന വിധത്തിൽ അന്നേ ചർച്ചകളുയർന്നിരുന്നു. ബിനീഷ് കോടിയേരിക്കെതിരെ 2020ൽ കേസുണ്ടായപ്പോൾ അത് വ്യക്തിപരമായ കേസാണെന്നും കുടുംബം നോക്കുമെന്നുമായിരുന്നു പാർട്ടി നിലപാട്.
എന്നാൽ, പിണറായിയുടെ മകൾക്കെതിരായ റെയ്ഡിൽ പോളിറ്റ് ബ്യൂറോ മുതൽ ബ്രാഞ്ച് വരെ തെരുവിലിറങ്ങിയത് ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ. ഇതിനിടെ, വീണക്കെതിരായ മാസപ്പടി കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന സി.പി.എം നിലപാടിനെ സി.പി.ഐ തള്ളുകയാണ്. ഇത് രണ്ടു കമ്പനികൾ തമ്മിലെ കേസാണെന്നും എൽ.ഡി.എഫിന്‍റെ കേസല്ലെന്നുമാണ് സി.പി.ഐ നിലപാട്. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് സി.പി.എം പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

