സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തതിനെതിരെ ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തതിനെതിരെ ഹൈകോടതി. 2004ൽ ചട്ടം നിലവിൽ വന്നശേഷം സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥ നടപ്പാക്കുന്നതിലടക്കം സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ എന്തെന്ന് അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
റീജനൽ ഡൗറി പ്രൊഹിബിഷൻ ഓഫിസർമാരെ നിയമിക്കണമെന്ന നിയമത്തിലെ വ്യവസ്ഥ 2017 മുതൽ പാലിക്കാത്തതിന് കാരണം ബോധ്യപ്പെടുത്താനും കോടതി നിർദേശിച്ചു. സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്നതടക്കം ആവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശിനിയും അധ്യാപികയുമായ ഡോ. ഇന്ദിര രാജൻ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ഹരജി മൂന്നാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് പുറമെ, ആഭ്യന്തര സെക്രട്ടറി, സാമൂഹിക നീതി സെക്രട്ടറി, വനിത ശിശുക്ഷേമ ഡയറക്ടർ, ചീഫ് ഡൗറി െപ്രാഹിബിഷൻ ഓഫിസർ, ചീഫ് രജിസ്ട്രാർ ഓഫ് മാര്യേജസ് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി നൽകിയത്.
കേന്ദ്ര സ്ത്രീധന നിരോധന നിയമത്തിെൻറ ഭാഗമായി സംസ്ഥാന സർക്കാർ െകാണ്ടുവന്ന ചട്ടം കർശനമായി നടപ്പാക്കണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. റീജനൽ ഡൗറി പ്രൊഹിബിഷൻ ഓഫിസർമാരെയും ഉപദേശക സമിതിെയയും നിയമിക്കണമെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ടായിട്ടും സ്ത്രീധന മരണങ്ങൾ തുടർച്ചയായി ആവർത്തിച്ചിട്ടും 2017 മുതൽ ഓഫിസർമാർക്ക് ചുമതല ഏൽപിക്കുന്നില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു. നിയമലംഘകർക്കെതിരെ നടപടിക്ക് ഇവർക്ക് ഉത്തരവാദിത്തമുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ കർശനമായി പാലിക്കുന്നില്ല. പെൺകുട്ടികൾക്ക് വിവാഹ സമ്മാനമായി പണവും വസ്തുക്കളും മറ്റും നൽകാൻ അനുവദിക്കുന്ന ഇളവ് സ്ത്രീധന നിരോധനമെന്ന ലക്ഷ്യം നിറവേറ്റുന്നതിന് തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ വിവാഹ രജിസ്ട്രേഷൻ നടത്തണമെങ്കിൽ പണമായും മറ്റും പെൺകുട്ടിക്ക് നൽകിയ സമ്മാനം സംബന്ധിച്ച പട്ടിക വിവാഹ സമയത്തെടുത്ത ഫോട്ടോക്കൊപ്പം പ്രാദേശിക രജിസ്ട്രാർമാർ മുഖേന ശേഖരിച്ച് സമർപ്പിക്കുന്നത് നിർബന്ധമാക്കി ചീഫ് രജിസ്ട്രാർ ഓഫ് മാര്യേജസിന് നിർദേശം നൽകണമെന്നാണ് ഹരജിയിലെ ഒരു ആവശ്യം. വധൂവരന്മാരുെടയും മാതാപിതാക്കളുെടയും ഒപ്പും ഇതിൽ രേഖപ്പെടുത്തിയിരിക്കണം. ഇതിനനുസരിച്ച് നിയമത്തിൽ ഭേദഗതി കൊണ്ടുവരണം.
സ്ത്രീധന പീഡന മരണത്തിനിരയായ സ്ത്രീയുടെ കുടുംബത്തിന് പ്രതികളുടെ ആസ്തിയിൽനിന്ന് തുക ഈടാക്കി ആശ്വാസ ധനമായി നൽകാൻ ഉത്തരവിടണം. സ്ത്രീധനത്തിനെതിരായ ബോധവത്കരണം കുട്ടികൾക്ക് ചെറുപ്പം മുതലേ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമായി നൽകണം. സെലിബ്രിറ്റികളെ അംബാസഡർമാരാക്കി ചടങ്ങാക്കി മാറ്റാതെ വർഷത്തിൽ ഒരു ദിവസം സ്ത്രീധന വിരുദ്ധ ദിനാചരണം നടത്തണമെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.