സഭ തർക്കം നീട്ടാനും കേസിൽനിന്ന് പിന്തിരിപ്പിക്കാനും ചിലരുടെ ശ്രമം –ഹൈകോടതി
text_fieldsകൊച്ചി: സഭ തർക്കത്തിെൻറ പേരിലുള്ള നിയമ പോരാട്ടം നീട്ടിക്കൊണ്ടു പോകാനാണ് ചിലരുടെ ശ്രമമെന്ന് ഹൈകോടതി. വിഷയത്തിൽ ഒത്തുതീർപ്പാണ് കോടതി ആഗ്രഹിക്കുന്നത്. സഭ തർക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിൽനിന്ന് തന്നെ പിന്തിരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ൈഹകോടതി ജഡ്ജിമാരെ ചെളിവാരിയെറിഞ്ഞ് ആളാകാനാണ് ഇവരുടെ ശ്രമം. മുമ്പ് സമാന കേസുകൾ പരിഗണിക്കുന്ന ജഡ്ജിക്കെതിരെ വ്യക്തിപരമായ പരാമർശം ഉയർന്നപ്പോൾ അദ്ദേഹം പിൻമാറിയിരുന്നു.
എന്നാൽ, എന്തു സംഭവിച്ചാലും പിൻമാറില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഒാർത്തഡോക്സ് - യാക്കോബായ സഭ കേസിലെ സുപ്രീം കോടതി വിധിയെ തുടർന്ന് വിവിധ പള്ളികളിൽ പ്രാർഥനയും മതപരമായ ചടങ്ങും നടത്താൻ പൊലീസ് സംരക്ഷണം തേടിയുള്ള ഹരജികൾ പരിഗണിക്കവെയാണ് വാക്കാലുള്ള പരാമർശം.
അവസാന നടപടിയായി മാത്രമേ ദേവാലയങ്ങളിലേക്ക് പൊലീസിനെ അയക്കേണ്ടതുള്ളൂവെന്ന് കോടതി വ്യക്തമാക്കി. കോടതി വിശ്വാസങ്ങൾക്കെതിരല്ല. ദേവാലയങ്ങൾ അടച്ചിടരുതെന്നാണ് കെ.എസ്. വർഗീസ് കേസിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത്. ഈ ഉത്തരവ് ഈ കേസുകളിൽ ബാധകമാണ്. കോടതിയുടെ മധ്യസ്ഥത കേസിലെ ചില കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കക്ഷികൾ സ്വന്തം നിലയിൽ ഒത്തുതീർപ്പിന് ശ്രമിക്കണം. ഒരു വിഭാഗം ഒക്ടോബർ 15ന് യോഗം ചേർന്നതായി പറയുന്നുണ്ടെങ്കിലും വിവരങ്ങൾ കോടതിയെ അറിയിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് വിശദ വാദത്തിനായി ഹരജികൾ നവംബർ പത്തിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.