ബധിര വിദ്യാർഥികൾക്ക് എയ്ഡഡ് കോളജ്: അപേക്ഷ സർക്കാർ വീണ്ടും പരിഗണിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ബധിര വിദ്യാർഥികൾക്കുവേണ്ടി എയ്ഡഡ് കോളജ് തുടങ്ങാൻ അനുമതി തേടുന്ന അപേക്ഷ സർക്കാർ വീണ്ടും പരിഗണിച്ച് രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച് ആലുവ സേക്രഡ് ഹാർട്ട് ക്ലേരിസ് പ്രോവിൻസ് ചാരിറ്റബിൾ സൊസൈറ്റി നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം.
സർക്കാർ അനുമതി നൽകിയാൽ കോളജ് തുടങ്ങാനുള്ള അപേക്ഷ പരിഗണിച്ച് എം.ജി സർവകലാശാല കാലതാമസമില്ലാതെ ഉത്തരവിറക്കണമെന്നും കോടതി നിർദേശിച്ചു.
ബധിര വിദ്യാർഥികൾക്കുവേണ്ടി കമ്പ്യൂട്ടർ സയൻസിൽ ബിരുദ കോഴ്സുള്ള കോളജ് തുടങ്ങാൻ ഹരജിക്കാർ എൻ.ഒ.സിക്കുവേണ്ടി സർക്കാറിന് അപേക്ഷ നൽകിയെങ്കിലും പുതിയ എയ്ഡഡ് കോളജുകൾക്ക് അനുമതി നൽകേണ്ടെന്ന നയതീരുമാനം ചൂണ്ടിക്കാട്ടി നിരസിച്ചിരുന്നു. ഇതിനെതിരെയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
അധിക സാമ്പത്തിക ബാധ്യതയാണ് അനുമതി നൽകുന്നതിന് തടസ്സമായി സർക്കാർ അറിയിച്ചത്. എന്നാൽ, മറ്റു എയ്ഡഡ് കോളജുകളെപ്പോലെ ബധിര വിദ്യാർഥികൾക്ക് വേണ്ടിയുള്ള കോളജിനെ കാണരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. സർക്കാറിന്റെ നയതീരുമാനം യാന്ത്രികമായി ഈ കേസിൽ പ്രയോഗിക്കരുത്.
സമൂഹത്തിന്റെ സഹാനുഭൂതിയും പിന്തുണയും അർഹിക്കുന്ന വിഭാഗത്തിന് വേണ്ടിയുള്ളതാണ് ഈ ആവശ്യം. അവരുടെ പ്രാർഥനകൾ പതിക്കുന്നത് ബധിര കർണങ്ങളിലാകരുതെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.