ഗൾഫ് മാധ്യമവും മീഡിയാവണും സമാഹരിച്ച സാധനങ്ങൾ കൈമാറി
text_fieldsതിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിന് ഗൾഫ് മാധ്യമവും മീഡിയാവണും ഗൾഫിൽനിന്ന് സമാഹരിച്ച ഒരു ടണ്ണിലേറെ സാധനം ജില്ല ഭരണകൂടത്തിന് കൈമാറി. തിരുവനന്തപുരം എസ്.എം.വി സ്കൂളിലെ കലക്ഷൻ സെൻററിൽ സബ് കലക്ടർ ഇമ്പ ശേഖർ ഏറ്റുവാങ്ങി. വരുംദിവസങ്ങളിൽ കൂടുതൽ സാധനമെത്തും. പീപിൾസ് ഫൗണ്ടേഷെൻറ സഹകരണത്തോടെയാണ് 50 െപട്ടി സാധനം കൈമാറിയത്. മാധ്യമം എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ വയലാർ ഗോപകുമാർ സാധനങ്ങൾ കൈമാറി. ബ്യൂറോ ചീഫ് ഇ. ബഷീർ, മീഡിയാവൺ ബ്യൂറോ ചീഫ് സജീഷ്, പീപിൾസ് ഫൗണ്ടേഷൻ ജില്ല കോഒാഡിനേറ്റർ നാസിമുദ്ദീൻ, ബാസിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
കേരളത്തിന് ദ്വീപ് സമൂഹത്തിെൻറ സ്നേഹസമ്മാനം
കൊച്ചി: പ്രളയതീരത്ത് അതിജീവനത്തിെൻറ പുതുനാമ്പ് തേടുന്ന കേരളത്തിന് ലക്ഷദ്വീപിെൻറ സ്നേഹ സമ്മാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു പറ്റം വിദ്യാർഥികൾ സമ്മാനിച്ചത് 7,13,603 രൂപ. കവരത്തിയിലെ ജില്ല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് (ഡയറ്റ്) വിദ്യാർഥികളാണ് വിവിധ ഇടങ്ങളിൽനിന്ന് പിരിവെടുത്ത തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കവരത്തിയിൽ മൂന്നുദിവസം പ്രചാരണം നടത്തിയാണ് വിദ്യാർഥികൾ തുക സ്വരൂപിച്ചത്. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനൊപ്പം നിൽക്കേണ്ടത് കടമയാണെന്ന തിരിച്ചറിവാണ് തങ്ങളെ നയിച്ചതെന്ന് ഡയറ്റിലെ വിദ്യാർഥിയായ മുഹമ്മദ് യാസീൻ ‘മാധ്യമ’ത്തോടു പറഞ്ഞു.
നിത്യോപയോഗ സാധനങ്ങൾക്കും ഉപരിപഠനത്തിനും വിദഗ്ധ ചികിത്സക്കും ദ്വീപുകാരുടെ ഏക ആശ്രയം കേരളമാണ്. ഡയറ്റിൽ കേരളത്തിൽനിന്നുള്ള വിദ്യാർഥികളോ, അധ്യാപകരോ ഇല്ല. കൊച്ചിയിൽ പഠിച്ച മൂന്നോ നാലോ പേർ ഡയറ്റിലുണ്ട്. കേരളത്തിലുള്ള അവരുടെ സുഹൃത്തുക്കളാണ് ദുരന്തത്തിെൻറ വ്യാപ്തി പങ്കുവെച്ചത്. അങ്ങനെയാണ് തുക സ്വരൂപിക്കാൻ തീരുമാനിച്ചത്. ദ്വീപ് ഭരണകൂടം, ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്, കവരത്തി ജനത എന്നിവർ ഒപ്പം നിന്നതോടെയാണ് തങ്ങളുടെ ശ്രമം വിജയിച്ചതെന്നും യാസീൻ പറഞ്ഞു.
സഹായവുമായി ഡൽഹി ഹൈകോടതി ജഡ്ജിമാർ
ന്യൂഡൽഹി: പ്രളയക്കെടുതിയിലായ കേരളത്തിന് സഹായഹസ്തവുമായി ഡൽഹി ഹൈകോടതി ജഡ്ജിമാരും ജീവനക്കാരും. ആയിരക്കണക്കിന് പേർ ഭവനരഹിതരാവുകയും സ്വത്ത് നഷ്ടപ്പെടുകയും ചെയ്ത പ്രളയത്തിൽനിന്ന് കരകയറാൻ കേരളവും മറ്റും സംസ്ഥാനങ്ങളും മാത്രം ചേർന്ന് ശ്രമിച്ചാലും സാധ്യമല്ലെന്നും എല്ലാ തുറകളിൽനിന്നുള്ളവരും ഇതിനായി രംഗത്തുവരണമെന്നും ഹൈകോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ ഒരു അറിയിപ്പിൽ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസും ജഡ്ജിമാരും മറ്റു ജീവനക്കാരും ചേർന്ന് സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
സഹകരണവകുപ്പ് 1500 വീട് നിർമിച്ചുനൽകും
തിരുവനന്തപുരം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 1500 കുടുംബങ്ങള്‍ക്ക് സഹകരണവകുപ്പ് പുതിയ വീട് നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം നല്‍കിയാകും വീട് നിര്‍മാണം. 75 കോടി രൂപ പദ്ധതിക്ക് വേണ്ടിവരും.
ജില്ല ഭരണകൂടത്തിെൻറയും തദ്ദേശ ഭരണവകുപ്പിെൻറയും മേല്‍നോട്ടത്തില്‍ പ്രദേശത്തെ സഹകരണ സംഘങ്ങള്‍ക്കാകും നിര്‍മാണചുമതല. ജില്ല ഭരണകൂടം നല്കുന്ന പട്ടിക അനുസരിച്ചാകും സാമ്പത്തികസഹായം. 600 ചതുരശ്ര അടിയിൽ കുറയാതെ വിസ്തൃതിയുള്ളതും ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്നതുമായ വീടാകും നിര്‍മിക്കുക. സെപ്റ്റംബർ ഒന്നുമുതല്‍ പദ്ധതി ആരംഭിക്കും. മൂന്നുമാസം കൊണ്ട് പൂര്‍ത്തീകരിക്കും. കെട്ടിടനിര്‍മാണത്തില്‍ ഒതുക്കാതെ, തുടര്‍ജീവിതത്തിന് പര്യാപ്തമായ ഇടപെടലുമുണ്ടാകും.
കൗണ്‍സലിങ്, കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാര്‍ഗനിര്‍ദേശം, ശുചിത്വ ബോധവത്കരണം, രേഖകളുടെ വീണ്ടെടുപ്പിന് സഹായം എന്നിവക്ക് ഹെല്പ് ഡെസ്ക്കായി സഹകരണ പ്രസ്ഥാനം പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹകരണമേഖല 60 കോടിയോളം രൂപ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
1.53 കോടിയുടെ യൂറോപ്യൻ യൂനിയൻ സഹായം
ന്യൂഡൽഹി: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തെ സഹായിക്കാൻ യൂറോപ്യൻ യൂനിയൻ 1.53 കോടിയുടെ (1,90,000 യൂറോ) സഹായം പ്രഖ്യാപിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഇൗ തുക ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മുഖേനയാണ് നൽകുന്നത്. 28 യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ യൂനിയൻ അതിെൻറ ആദ്യ ഗഡുവായാണ് സഹായം കൈമാറിയത്. സഹായം 25,000 േപർക്ക് നേരിട്ട് ഉപകാരപ്പെടുമെന്ന് യൂറോപ്യൻ യൂനിയൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. ടാർപോളിൻ, വീട്ടുപകരണങ്ങൾ എന്നിവ നൽകാനാണ് തുക ഉപയോഗിക്കുക. ഇതിന് പുറമെ ഡെങ്കിപ്പനി, ചികുൻഗുനിയ, മലേറിയ തുടങ്ങിയ പകർച്ചവ്യാധികളെ തടയാൻ കൊതുകുവല പോലുള്ള ഉപകരണങ്ങൾ നൽകാനും ഇൗ തുക വിനിയോഗിക്കും.
സഹായവുമായി നബാം തുക്കി
ഇട്ടനഗർ: പ്രളയ ദുരിതാശ്വാസത്തിെൻറ ഭാഗമായി അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി നബാം തുക്കി തെൻറ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് അറിയിച്ചു. തുക കേരള മുഖ്യമന്ത്രിയുെട ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ നിർദേശം നൽകി.
ദുരിതാശ്വാസത്തിന് ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ
കൊച്ചി: കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാൻ സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ. വീടുകൾ പുതുക്കിപ്പണിയാനും അറ്റകുറ്റപ്പണി നടത്താനും സംഘടന സഹായിക്കും. പ്രളയ ബാധിതർക്ക് അടിയന്തര ആവശ്യങ്ങൾക്ക് വേണ്ട കിറ്റുകളും നൽകും. ആദ്യഘട്ടത്തിൽ 10,000 കുടുംബങ്ങൾക്ക് കിറ്റ് നൽകിയതായി മാനേജിങ് ഡയറക്ടർ രാജൻ സാമുവൽ പറഞ്ഞു.
ജെറ്റ് എയർവേസ് അധിക സർവിസ് ലഭ്യമാക്കും
കൊച്ചി: കേരളത്തിലെ പ്രളയക്കെടുതി ബാധിച്ചവർക്കായി ജെറ്റ് എയർവേസ് അധിക വിമാനം ലഭ്യമാക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും അവിടെനിന്ന് നേരിട്ട് നടത്തുന്ന വിമാനങ്ങളിലെ ഇക്കണോമി ക്ലാസിൽ ടിക്കറ്റ് നിരക്ക് ആഗസ്റ്റ് 31 വരെ നിയന്ത്രിച്ച് നിർത്തും. മംഗലാപുരത്ത് നിന്നുള്ള വിമാനങ്ങൾക്കും ഇത് ബാധകമായിരിക്കും. കൂടാതെ ആഭ്യന്തര, രാജ്യാന്തര മേഖലകളിൽ അധിക വിമാന സർവിസും ലഭ്യമാക്കും. ജെറ്റ് എയർവേസിെൻറ പുതുക്കിയ വിമാന ഷെഡ്യൂൾ, യാത്രാക്കൂലി എന്നിവ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. മൊബൈൽ ആപ്പിലും 39893333 എന്ന നമ്പറിൽ ലഭിക്കും.
എമിറേറ്റ്സ് എയർകാർഗോ തിരുവനന്തപുരത്തേക്ക്
കൊച്ചി: പ്രളയ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിന് 175 ടൺ അവശ്യവസ്തുക്കളുമായി എമിറേറ്റ്സ് എയർ കാർഗോ തിരുവനന്തപുരത്ത് എത്തും. യു.എ.ഇയിലെ വ്യവസായികൾ, വിവിധ സംഘടനകൾ തുടങ്ങിവർ സമാഹരിച്ച വസ്തുക്കളാണ് ഉടൻ കേരളത്തിൽ എത്തുക.
അഞ്ചുകോടിയുടെ സഹായവുമായി ആക്സിസ് ബാങ്ക്
കൊച്ചി: കേരളത്തിലെ പ്രളയ ദുരന്തത്തെ നേരിടാൻ ആക്സിസ് ബാങ്ക് അഞ്ച് കോടിയുടെ സഹായം പ്രഖ്യാപിച്ചു. ഇതിൽ രണ്ട് കോടിയുടെ ചെക്ക് ആക്സിസ് ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ രാജീവ് ആനന്ദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ബാക്കി മൂന്ന് കോടി രൂപയുടെ ദുരിതാശ്വാസ സേവനങ്ങൾ ബാങ്കിെൻറ നേതൃത്വത്തിൽ നടപ്പാക്കും. പ്രളയം ദുരിതം വിതച്ച കേരളത്തിലെ ഉപഭോക്താക്കൾക്ക് പ്രത്യേക സഹായങ്ങളും ബാങ്ക് പ്രഖ്യാപിച്ചു. ചെക്ക് മടങ്ങിയാൽ ഈടാക്കുന്ന പിഴയും വായ്പാ തിരിച്ചടവ് വൈകുന്നതിന് ചുമത്തുന്ന അധിക തുകയും ആഗസ്റ്റ് മാസം ഈടാക്കില്ല.
മണപ്പുറം ഫിനാന്‍സ് രണ്ടുകോടി നൽകും
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ രണ്ട് കോടി പ്രഖ്യാപിച്ചു. ഈ മാസം 24ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറും.
കല്യാൺ സിൽക്സ് രണ്ട് കോടി കൂടി നൽകി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാൺ സിൽക്സ് രണ്ട് കോടി രൂപ കൂടി നൽകി. മുഖ്യമന്ത്രി പിണറായി വിജയന് തുകയുടെ ചെക്ക് കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ കൈമാറി. ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ എന്നിവർ പെങ്കടുത്തു. ഇൗ മാസം ആദ്യ വാരത്തിൽ 40 ലക്ഷം രൂപ കല്യാൺ സിൽക്സ് പ്രളയദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.