Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരകവിഞ്ഞൊഴുകി നദികൾ,...

കരകവിഞ്ഞൊഴുകി നദികൾ, ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കും ; സംസ്ഥാനത്ത് മഴ ശക്തം

text_fields
bookmark_border
കരകവിഞ്ഞൊഴുകി നദികൾ, ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കും ; സംസ്ഥാനത്ത് മഴ ശക്തം
cancel

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രളയമുന്നൊരുക്കങ്ങള്‍ പൂർത്തിയാക്കി ദുരന്ത നിവാരണ അതോറിറ്റി . ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.


മഴയുടെ ശക്തി വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു . 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററിൽ കൂടുതല്‍ മഴയാണ് ഇപ്പോൾ ലഭിക്കുന്നത് . 2018, 2019, 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.


മഴ ശക്തമായാല്‍ മണിമലയാര്‍, വാമനപുരം, കല്ലട, കരമന,അച്ചന്‍കോവില്‍, പമ്പ അടക്കമുള്ള നദികളില്‍ പ്രളയ സാദ്ധ്യത ഉണ്ടെന്ന് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം സംസ്ഥാനത്ത് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ചെറുകിട അണക്കെട്ടുകള്‍ ജലം തുറന്നുവിട്ടുതുടങ്ങി.


തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ 250 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഇത് രാവിലെയോടെ 270 സെന്റീമീറ്ററായി ഉയര്‍ത്തി. കൂടാതെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ആകെ 530 സെന്റീമീറ്ററാക്കി ഉയര്‍ത്തിയിട്ടുമുണ്ട്. അധികം വരുന്ന ജലം ഒഴുകി പോകുന്ന തരത്തിലാണ് ക്രമീകരണം. ഇതുമൂലം കരമനയാറില്‍ ജലനിരപ്പ് ഉയരും.


പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട ഡാമുകളായ കക്കി ആനത്തോട് റിസര്‍വോയറില്‍ ആകെയുള്ള സംഭരണശേഷിയുടെ 65.11% വും പമ്പ ഡാമിന്റെ 35.81% വുമാണ് നിലവില്‍ നിറഞ്ഞിട്ടുള്ളത്. ഈ ഡാമുകളുടെ വൃഷ്ടി പ്രദേശത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഓരോ മണിക്കൂറും ഡാമിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്.


ചെറിയ ഡാമുകളില്‍ പ്രധാനപ്പെട്ട മണിയാര്‍ ബാരേജില്‍ നിന്നും മൂഴിയാര്‍ ഡാമില്‍ നിന്നും സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് നിയന്ത്രിതമായ തോതില്‍ കുറഞ്ഞ അളവില്‍ ജലം പുറത്തേക്ക് വിട്ടുകൊണ്ടിരിക്കുകയാണ്. പമ്പയാറും മണിമലയാറും അപകട നിരപ്പിനെക്കാളും ഉയരത്തിലാണ്. അച്ചന്‍കോവിലിലും സ്ഥിതി ഇതുതന്നെയാണ്.


ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഭാഗമായി ഡാമിലെ ആറ് സ്പില്‍വേ ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 300.03 ഘന അടി ജലം പുറത്തേക്ക് ഒഴുക്കുവിടുന്നുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ നദികളില്‍ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതവേണമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.


മാത്രമല്ല പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയും നീരൊഴുക്കും കാരണം ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇത് ക്രമീകരിക്കുന്നതിന്റെ ഭാഗമായി കുണ്ടള ജലസംഭരണിയിലെ അധിക ജലം ഓരോ ഘട്ടമായി പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്.


കുണ്ടള അണക്കെട്ടിലെ അഞ്ച് ഷട്ടറുകള്‍ 50 സെന്റീ മീറ്റര്‍ വീതം ആവശ്യാനുസരണം തുറന്ന് 60 ക്യൂമെക്സ് വരെ കുണ്ടളയാറു വഴി മാട്ടുപ്പെട്ടി സംഭരണിയിലേക്ക് ഒഴുക്കിവിടും. കുണ്ടള ജലസംഭരണിയില്‍ നിന്ന് ജലം പുറത്തേക്ക് പോകുന്ന ബഹിര്‍ഗമന പാതയുടെ സമീപത്തുള്ളവരും ജാഗ്രത പുലര്‍ത്തണം.


ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായതോടെ തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ നാലാം നമ്പര്‍ വാല്‍വ് കൂടി രാവിലെ 4.30 ന് തുറന്നിരുന്നു. ഇതിനേത്തുടര്‍ന്ന് ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വിതം ഉയര്‍ത്തുമെന്ന് പാലക്കാട് ജില്ലാ കലക്ടര്‍ അറിയിച്ചു.


മഴ ശക്തമായതോടെ ആഗസ്റ്റ് ഒന്നിന് 20 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. 15 സെന്റീമീറ്റര്‍ കൂടി ഇന്ന് ഉയര്‍ത്തുമെന്നാണ് മുന്നറിയിപ്പ്. ഇന്നത്തെ ജലനിരപ്പ് 93.85 മീറ്ററാണ്. ഡാമിലെ പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:damheavyrainKerala News
News Summary - heavyraininkerala
Next Story