Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് മഴ...

സംസ്ഥാനത്ത് മഴ കനക്കുന്നു; വ്യാപക നാശനഷ്ടം, കരിപ്പൂർ വിമാനത്താവളത്തിന്‍റെ മതിൽ തകർന്നു

text_fields
bookmark_border
സംസ്ഥാനത്ത് മഴ കനക്കുന്നു; വ്യാപക നാശനഷ്ടം, കരിപ്പൂർ വിമാനത്താവളത്തിന്‍റെ മതിൽ തകർന്നു
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതിനെ തുടര്‍ന്ന് വരുന്ന അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കാട് വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്.


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മരം വീണ് പത്തു വീടുകൾ കൂടി തകർന്നു. കരിപ്പൂർ വിമാനത്താവളത്തിന്‍റെ ചുറ്റുമതിൽ ഭാഗം കനത്ത മഴയിൽ തകർന്നു. റൺവേയുടെ കിഴക്ക് വശത്തായാണ് അപകടം. അപകട ഭീഷണിയെ തുടർന്ന് മാറി താമസിച്ചിരുന്നതിനാൽ വലിയ അപകടമാണ് വഴി മാറിയത്.

കോഴിക്കോടും കണ്ണൂരും പാലക്കാടും മലപ്പുറത്തുമായി വിവിധയിടങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വീടുകൾ തകർന്നു. കഴിഞ്ഞ വ‍ർഷം ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും ഇടവിട്ട് ശക്തമായ മഴയും കാറ്റുമാണ് ഉണ്ടായത്.


കോഴിക്കോട് പെരുമണ്ണ പാറക്കോട്ട് താഴത്ത് കനത്ത മഴയിൽ വീട് പാടേ തകർന്ന് വീണു. ഇടവന മീത്തൽ അബ്ദുൽ ലത്തീഫിന്‍റെ വീടാണ് ഇടിഞ്ഞ് വീണത്. കൊയിലാണ്ടിയിൽ മരം വീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ വൻനാശം വിതച്ച വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായത് പരിഭ്രാന്തി പരത്തി. വാണിമേൽപ്പുഴയിലും ജലനിരപ്പ് കൂടി. കോരപ്പുഴ, പൂനൂർ പുഴ എന്നിവ പലയിടങ്ങളിലായി കര കവിഞ്ഞൊഴുകുന്നതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

പാലക്കാട്‌ മൂലത്തറ റെഗുലേറ്ററിന്‍റെ രണ്ടുഷട്ടറുകൾ തുറന്നതിനാൽ ചിറ്റൂർപുഴയിൽ ജലനിരപ്പ് ഉയരും. പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടർ തുറക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പാലക്കാട് മരുത റോഡിൽ മരം വീണ് വീട് ഭാഗികമായി തക൪ന്നു. കാളിപ്പാറ കരുമ്മൻകാട്ടിൽ അഷറഫ് അലിയുടെ വീടാണ് തകർന്നത്.


മട്ടന്നൂർ റോഡിൽ വലിയന്നൂർ, ചതുര കിണർ മേഖലകളിൽ രാവിലെ ശക്തമായ കാറ്റ് വീശി വ്യാപക നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി പോസ്റ്റുകൾ തകർന്നു. കൊട്ടിയൂർ തില്ലങ്കേരിയിൽ കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നു. പട്ടറപ്പറമ്പിൽ സ്വദേശി ഭാർഗവിയുടെ വീടാണ് തകർന്നത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്.

മീനച്ചില്‍, മണിമല ആറുകള്‍ കരകവി‌ഞ്ഞതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കോട്ടയം ജില്ലയില്‍ 15 ക്യാമ്പുകള്‍ തുറന്നു. അയ്മനം പഞ്ചായത്തിലെ കരീംമഠം വേഴപ്പറമ്പ് പാടശേഖരത്തില്‍ മടവീണു. രണ്ടാം കൃഷി ഇറക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ പാടത്താണ് മട വീണത്.


എറണാകുളം വൈപ്പിന്‍ മുരിക്കുംപാടത്ത് ശക്തമായ കാറ്റില്‍ മരം വീണ് ഒരാള്‍ക്ക് പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്കായി എത്തിയ ഷെല്‍ബി ഷാജിയുടെ മുകളിലേക്കാണ് മരം വീണത്. കുട്ടനാട്ടില്‍ മാവേലി സ്റ്റോര്‍ വെള്ളത്തില്‍ മുങ്ങി. തൊട്ടടുത്തുളള കൃഷിഭവന്‍, മൃഗാശുപത്രി എന്നിവിടങ്ങളിലും വെള്ളം കയറി. പത്തനംതിട്ട റാന്നിയില്‍ ശക്തമായി കാറ്റ് വീശി. ഇടുക്കി ചപ്പാത്ത് ഹെവന്‍ വാലിയില്‍ കൂറ്റന്‍ പാറക്കല്ല് ഇടിഞ്ഞുവീണ് വീട് തകര്‍ന്നു. പാറക്കല്‍ പുഷ്പം ഹൃദയരാജിന്‍റെ വീടാണ് തകര്‍ന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Red AlertHeavy Rain
News Summary - Heavy rains in the state; extensive damage, wall of Karipur airport collapses
Next Story