മഴ കനത്തു, തെക്കൻ ജില്ലകളിൽ വ്യാപക നാശം; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
text_fieldsഇടുക്കിയിൽ നെടുങ്കണ്ടം എഴുകും വയലിൽ ഉരുൾപൊട്ടിയപ്പോൾ. നാലേക്കറോളം ഭൂമി ഒലിച്ചു പോയി
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദത്തിന്റെ ഫലമായി മഴ കനത്തു. തെക്കൻ ജില്ലകളിൽ രണ്ടു ദിവസമായി തുടരുന്ന മഴ ശനി, ഞായർ ദിവസങ്ങളിൽ വടക്കൻ ജില്ലകളിലും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശനിയാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ചയും മഞ്ഞ അലർട്ടായിരിക്കും. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഒറ്റപ്പെട്ടയിടങ്ങളിൽ ഞായറാഴ്ച വരെ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്.
വെള്ളിയാഴ്ച ഓറഞ്ച് അലർട്ടായിരുന്ന തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കനത്തമഴയാണ് ലഭിച്ചത്. തലസ്ഥാന ജില്ലയിൽ തമ്പാനൂരൂം കിഴക്കേക്കൊട്ടയുമടക്കം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. നിരവധി വീടുകളിൽ വെള്ളം കയറി. മരങ്ങൾ ഒടിഞ്ഞുവീണും മറ്റും വ്യാപകമായി വൈദ്യുതി, ഗതാഗത തടസ്സമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

