നാട്ടുകാർ വിലക്കി; എന്നിട്ടും കാർ ഓടിച്ചത് മരണത്തിലേക്ക്
text_fieldsമൂലമറ്റം (ഇടുക്കി): കനത്ത മഴയിൽ തോട് കരകവിഞ്ഞുണ്ടായ കുത്തൊഴുക്കില്‍പ്പെട്ട് രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന് (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാല്‍പുത്തന്‍പുരയില്‍ നിമ കെ. വിജയന് (31) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ശനിയാഴ്ച രാവിലെ കാഞ്ഞാർ മൂന്നുങ്കവയൽ കച്ചിറമറ്റം തോടിനു കുറുകെയുള്ള പാലത്തിൽ അപകടത്തിൽപ്പെടുകയായിരുന്നു.
പാലം കടക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ വിലക്കിയെങ്കിലും കാർ മുന്നോട്ട് എടുക്കുകയായിരുന്നെന്ന് പറയുന്നു. പോകാൻ കഴിയില്ലെന്ന് മനസ്സിലായതോടെ ഡോർ തുറന്നു പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ കാർ ഒഴുക്കിൽപ്പെട്ട് സമീപത്തെ തോട്ടിലൂടെ 500 മീറ്ററോളം താഴേക്ക് പോയി. സംഭവമറിഞ്ഞ് എത്തിയ കാഞ്ഞാര്‍ പൊലീസും മൂലമറ്റം അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങളും കാറും കണ്ടെത്തിയത്. മൃതദേഹം തൊടുപുഴ ജില്ല ആശുപത്രി മോർച്ചറിയിൽ. നിമയും നിഖിലും കൂത്താട്ടുകുളം ശ്രീധരീയത്തിലെ ജീവനക്കാരാണ്. അർച്ചനയാണ് നിഖിലിെൻറ ഭാര്യ. രണ്ട് വയസ്സുള്ള കുട്ടിയുണ്ട്. നിമയുടെ ഭർത്താവ് നിഥിൻ. മകൾ: ശ്രീനന്ദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.