പമ്പ നിറഞ്ഞു: നിറപുത്തിരി ആഘോഷത്തിനായി തന്ത്രി പുല്ലുമേട് വഴി സന്നിധാനത്തെത്തും
text_fieldsശബരിമല: കനത്ത മഴയെ തുടർന്ന് പമ്പയിൽ വീണ്ടും ജലനിരപ്പുയർന്നു. പമ്പ ത്രിവേണിയിൽ തീർത്ഥാടകർക്ക് കടന്നു പോകാനാകാത്ത വിധം ജലനിരപ്പ് ഉയർന്ന നിലയിലാണ്. നിറപുത്തരി ആഘോഷത്തിനായി പാലക്കാട് കൊല്ലം കോട്, അച്ചൻകോവിൽ എന്നിവിടങ്ങളിൽ നിന്ന് കൊയ്ത കറ്റകൾ പമ്പയിൽ എത്തിച്ചുവെങ്കിലും അത് സന്നിധാനത്തേക്ക് കൊണ്ടുപോകാനായില്ല. പൂജകൾക്ക് കാർമികത്വം വഹിക്കുന്നതിന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് നിലക്കൽ വരെ എത്തിയെങ്കിലും പമ്പ കടന്നു പോകാനാകാത്തതിനാൽ പമ്പയിലേക്ക് വന്നില്ല. വണ്ടിപ്പെരിയാർ പുല്ലുമേട് വനം വഴി തന്ത്രിയെ സന്നിധാനത്ത് എത്തിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇതിനായി തന്ത്രീ വനപാലകരുടെ അകമ്പടിയിൽ പുല്ലുമേട്ടിലേക്ക് തിരിച്ചു. പൂജകൾക്കുള്ള കറ്റയും സംഘം കൊണ്ട് പോയിട്ടുണ്ട്.
ഇടുക്കിയിലെ വണ്ടിപ്പെരിയാർ വഴി പുല്ലുമേട് എത്തിയാൽ ഒമ്പത് കിലോമീറ്റർ വനത്തിലൂടെ നടന്നെങ്കിലേ സന്നിധാനത്ത് എത്താനാകൂ. കനത്ത മഴ തുടരുന്നത് യാത്രക്ക് തടസമാകും. പമ്പയിൽ ഫയർഫോഴ്സിന്റെ ഡിങ്കി ഇറക്കി അതിൽ തന്ത്രിയെ ഗണപതി ക്ഷേത്രത്തിൽ എത്തിക്കാൻ ആലോചിച്ചുവെങ്കിലും പമ്പയിലെ കുത്തൊഴുക്കിൽ ഡിങ്കി ഇറക്കുന്നത് സുരക്ഷിതമല്ലെന്ന് ഫയർഫോഴ്സ് അറിയിച്ചതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ശബരിമലയുടെ സമീപകാല ചരിത്രത്തിലൊന്നും ഉണ്ടാകാത്ത വെള്ളപ്പൊക്കമാണ് പമ്പയിൽ അനുഭവപ്പെടുന്നത്. തീർത്ഥാടകരെ കടത്തി വിടുന്നത് പൂർണമായും തടഞ്ഞിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
