കനത്ത മഴ; കൊച്ചിയിലെ കറുത്ത ജൂതരുടെ പള്ളി തകർന്നുവീണു
text_fieldsമട്ടാഞ്ചേരി: കൊച്ചിയിലെ കറുത്ത ജൂതരുടെ ശേഷിക്കുന്ന ചരിത്ര സ്മാരകമായ പള്ളി (സിനഗോഗ്) തകർന്നുവീണു. ചൊവ്വാഴ്ച രാവിെല 11ഓടെയാണ് മൂന്നര നൂറ്റാണ്ട് പഴക്കമുള്ള പള്ളിയുടെ മേൽക്കൂര ഭാഗികമായി തകർന്നുവീണത്. പള്ളിയുടെ മുൻഭാഗത്തെ പകുതിയോളം വരുന്ന ഭാഗമാണ് നിലംപൊത്തിയത്. കൊച്ചിയിൽ രണ്ടു വിഭാഗം ജൂതന്മാരാണ് ഉണ്ടായിരുന്നത്. വെളുത്ത ജൂതരും (പരദേശി ജൂതർ), കറുത്ത ജൂതരും (മലബാറി ജൂതർ). മട്ടാഞ്ചേരി ജ്യു ടൗണിലെ സിനഗോഗിൽ കറുത്ത ജൂതർക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് അവർ മരക്കടവിൽ നിർമിച്ചതാണ് ഈ പള്ളി.
1948ൽ ഇസ്രായേൽ രൂപവത്കരണത്തോടെ കൊച്ചിയിലെ ജൂതരിൽ ഭൂരിഭാഗവും അങ്ങോട്ടുപോയി. കറുത്ത ജൂതന്മാർ പൂർണമായും പോയതോടെ ജൂതപ്പള്ളി പ്രാർഥന നിലച്ച് അടഞ്ഞുകിടന്നു. ഇതിനിടെ പള്ളിയിലെ അൾത്താരയും അലങ്കാരങ്ങളും മറ്റും ആരോ കടത്തിക്കൊണ്ടുപോയി.
പിന്നീട് കുറെക്കാലം പള്ളി കയർ ഗോഡൗണായി മാറി. പള്ളിയുടെ ഉടമസ്ഥാവകാശം നേടിയെടുക്കാനുള്ള ശ്രമങ്ങളും ചിലർ ഇതിനിടെ നടത്തി. മൂന്നു വർഷം മുമ്പ് പള്ളി കെട്ടിടം എക്സ്കവേറ്റർ ഉപയോഗിച്ച് തകർക്കാനും നീക്കമുണ്ടായി. പള്ളിയുടെ മുൻ ഭാഗത്തെ വാതിലുകൾ അടക്കമുള്ള ഭാഗം തകർത്തതോടെ നാട്ടുകാർ ഓടിയെത്തി പൊളിക്കാനെത്തിയവരെ ഓടിക്കുകയായിരുന്നു.
പള്ളി പിന്നീട് പൊലീസ് സംരക്ഷണത്തിലായി. പള്ളി ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന് കൊച്ചിയിലെ ചരിത്രകാരന്മാർ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. പള്ളി തകർന്നതോടെ കറുത്ത ജൂതരുടെ കൊച്ചിയിൽ അവശേഷിക്കുന്ന അടയാളമാണ് ഇല്ലാതാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.