കടപുഴക്കി മഴ; കനത്ത നാശം
text_fieldsഫറോക്ക് മേഖലയിൽ നിരവധി വീടുകൾക്ക് നാശം
ഫറോക്ക്: വെള്ളിയാഴ്ച രാവിലെ എട്ടിന് ഉണ്ടായ കനത്ത മഴയിലും കാറ്റിലും തെങ്ങുകളും മരങ്ങളും വീണ് നിരവധി വീടുകൾ തകർന്നു.
ഒട്ടേറെ വൈദ്യുതി കമ്പികളും കാലുകളും തകർന്നു. ഫാറൂഖ് കോളജ് പോസ്റ്റ് ഓഫിസിന് സമീപം കോളജ് കാമ്പസിലെ തേക്ക് മരം റോഡിലേക്ക് വീണ് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെട്ടു.
കോടമ്പുഴ പള്ളി മേത്തൽ കല്ലട മുഹമ്മദലിയുടെ വീട്ടുപറമ്പിലെ തേക്ക് കടപുഴകി വീണു.തെങ്ങ് വീണ് പരുത്തിപ്പാറ കാളിയെടത്ത് ബീവിയുടെ വീടിെൻറ മേൽക്കൂര പൂർണമായും തകർന്നു. വീട്ടുകാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചുമരുകൾക്ക് വിള്ളലുകളുണ്ടായി. കമ്പ്യൂട്ടർ, ടി.വി, മറ്റു സാധന സാമഗ്രികളെല്ലാം തകർന്നു. വീട്ടുകാരെ സമീപത്തെ മറ്റൊരു ഒഴിഞ്ഞ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.സംഭവ സ്ഥലം രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, വില്ലേജ് ഓഫിസർ, ഡിവിഷൻ കൗൺസിലർ അബ്ദുൽ റസാഖ് കൗൺസിലർ ജമീല, നഗരസഭ ഓവർസിയർ തുടങ്ങിയവർ സന്ദർശിച്ചു. കോടമ്പുഴ യതീംഖാനക്കു സമീപം റോഡിലേക്ക് തെങ്ങ് കടപുഴകി വീണു. പരുത്തിപ്പാറ കോളനിക്ക് സമീപം തെങ്ങും മരങ്ങളും വീണു.
രാമനാട്ടുകര - പെരുമുഖം റോഡിൽ ഒലിപ്പിൽ പാറയിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.
പലയിടത്തും വൈദ്യുതി ലൈനുകളും കാലുകളും തകർന്നതിനാൽ മേഖലയിൽ വൈദ്യുതി ബന്ധം താറുമാറായി. ഉച്ചയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.
കടലുണ്ടി: വെള്ളിയാഴ്ച രാവിലെയുണ്ടായ കാറ്റിൽ കടലുണ്ടി പഞ്ചായത്തിൽ തെങ്ങുകൾ കടപുഴകി രണ്ട് വീടുകൾക്ക് നാശം. പ്രബോധിനിക്കു സമീപം പട്ടയിൽ ഷീബയുടെയും വട്ടപ്പറമ്പ് സതീഷ് കെ. പാമ്പലത്ത് താമസിക്കുന്ന വടുവറ്റ വീടിെൻറയും ഓടിട്ട മേൽക്കൂരകൾക്കാണ് നാശം. ഷീബയുടെ വീട്ടിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പിലാക്കാട്ട് ഷൺമുഖൻ ,അസി. എൻജിനീയർ ഷനൂബ് എന്നിവർ സന്ദർശിച്ചു.
ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വീട്ടുടമസ്ഥർ വില്ലേജ് ഓഫിസർക്ക് ഹരജി നൽകിയിട്ടുണ്ട്.
മരം വീണ് വീട് തകർന്നു; നാല് പേർക്ക് പരിക്ക്
പന്തീരാങ്കാവ്: ഓടിട്ട വീടിന് മുകളിലേക്ക് മരം വീണ് വീട് പൂർണമായും തകർന്നു. നാല് പേർക്ക് പരിക്കേറ്റു. പിഞ്ച് കുഞ്ഞുങ്ങളടക്കം ഉറങ്ങിക്കിടന്ന മറ്റുള്ളവർ രക്ഷപ്പെട്ടു. ഒളവണ്ണ പഞ്ചായത്തിലെ നാഗത്തും പാടം പൊറാട്ട് കുന്നിൽ അയ്യംകുളങ്ങര രവീന്ദ്രെൻറ വീടിനു മുകളിലേക്കാണ് സമീപത്തെ പറമ്പിലെ പന കടപുഴകി വീണത്.
കഴിഞ്ഞ ദിവസം വിരുന്നെത്തിയ ബന്ധുക്കളടക്കം ഒമ്പത് പേരുണ്ടായിരുന്നു വീട്ടിൽ.രവീന്ദ്രനും ഭാര്യയും കോലായയിലിരിക്കുമ്പോഴാണ് അപകടം.രവീന്ദ്രൻ (70), ഭാര്യ പ്രസന്ന (64), മകൻ പ്രജീഷ്, റിഷിൻ എന്നിവർക്ക് പരിക്കേറ്റു. രവീന്ദ്രന് തലയിൽ തുന്നലുണ്ട്.
വെള്ളിയാഴ്ച രാവിലെ എട്ടിനാണ് അപകടം. വീട്ടിനകത്തുണ്ടായിരുന്ന കുട്ടികൾ എല്ലാവരും ഒരു മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവർ വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. വീടിെൻറ മേൽക്കൂര പൂർണമായും തകർന്നു. ചുമരുകളും നിലംപതിച്ചു. ഫർണിച്ചറുകളടക്കം വീട്ടുപകരണങ്ങൾ തകർന്നിട്ടുണ്ട്. വീടിെൻറ ഓടിട്ട മേൽക്കൂര പൂർണമായും നിലംപൊത്തി. ചുമരുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. വീട്ടുപകരണങ്ങൾ എല്ലാം തകർന്നു. സമീപത്തെ വീടിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
കാരന്തൂരിൽ ദേശീയപാതയിൽ മരം വീണു
കുന്ദമംഗലം: ദേശീയപാത 766 കാരന്തൂർ ഓവുങ്ങരയിൽ മരം കടപുഴകി ഒരു മണിക്കൂർ സമയം ഗതാഗതം സ്തംഭിച്ചു.വെള്ളിയാഴ്ച രാത്രി ഏഴിനാണ് വീശിയടിച്ച കാറ്റിൽ റോഡരികിലുള്ള വലിയ ബദാംമരം റോഡിന് കുറുകെ വീണത്. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രവും മറിഞ്ഞുവീണിട്ടുണ്ട്.
റോഡിന് എതിർവശത്തെ കെട്ടിടത്തിന് മുകളിലേക്കും വൈദ്യുതി ലൈനിലേക്കുമായാണ് മരം വീണത്.
വൈദ്യുതി പെെട്ടന്ന് ഓഫായതിനാൽ അപകടമുണ്ടായില്ല. ഇവിടെ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം പാടേ തകർന്നിട്ടുണ്ട്. വെള്ളിമാട്കുന്നിൽ നിന്നെത്തിയ അഗ്നിരക്ഷ സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് മുറിച്ചുനീക്കിയത്. കുന്ദമംഗലം പൊലീസും സ്ഥലത്തെത്തി.
ബേപ്പൂരിൽ രണ്ടു വീടുകൾക്ക് നാശം
ബേപ്പൂർ: വെള്ളിയാഴ്ച രാവിലെ വീശിയടിച്ച ശക്തമായ കാറ്റിൽ നിരവധി മരങ്ങളും തെങ്ങുകളും വീണ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ബേപ്പൂർ ബി .സി റോഡിലെ കക്കാടത്ത് ഭാഗത്തെ ചെറുകുറ്റി വയലിൽ കുണ്ടാട്ടിൽ ബാബുരാജിെൻറ ഓടിട്ട വീടിന് മുകളിൽ രണ്ട് തെങ്ങുകൾ കടപുഴകി വീണു. വീടിെൻറ മേൽക്കൂര പാടെ തകർന്നു.
ഉൾപ്രദേശങ്ങളിലെ നിരവധി ഫലവൃക്ഷങ്ങൾ നശിച്ചിട്ടുണ്ട്.
തോട്ടുങ്ങൽ റനീഷിെൻറ ടെറസ് വീടിെൻറ മുകളിൽ പുളിമരം വീണ് നാശനഷ്ടമുണ്ടായി. കക്കാടത്ത് ക്ഷേത്രത്തിനു സമീപം തേക്ക് മരം വീണ് മതിൽ തകർന്നു. മുൻ ഗ്രാമപഞ്ചായത്ത് അംഗം മാധവദാസിെൻറ വീടിന് തൊട്ടടുത്ത വൈദ്യുതി പോസ്റ്റ് കാറ്റിൽ നിലംപതിച്ചു. തോണിച്ചിറ ഭാഗത്ത് മരം വീണ് നിരവധി പോസ്റ്റുകൾ തകർന്നതിനാൽ ബേപ്പൂരിൽ ഏതാനും ഭാഗങ്ങളിൽ വെള്ളിയാഴ്ച പകൽ വൈദ്യുതിബന്ധം പാടെ നിലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.