കനത്ത മഴ; സംസ്ഥാനത്ത് പലയിടത്തും വെള്ളം കയറി
text_fieldsതിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് പലയിടങ്ങളിലും വെള്ളം കയറി. ആലുവ പുഴ കരകവിഞ്ഞൊഴുകുകയാണ്. ആലപ്പുഴ വണ്ടാനം മാധവൻ മുക്കിന് സമീപം നിയന്ത്രണം വിട്ട കപ്പൽ തീരത്തേക്ക് കയറി. എറണാകുളത്ത് കോതമംഗലത്തിനു സമീപം കുട്ടമ്പുഴയിൽ മഴമൂലം പ്രദേശം ഒറ്റപ്പെട്ടതിനാൽ ആശുപത്രിയിലെത്തിക്കാനാകാതെ രോഗി മരിച്ചു. പുളിയനാനിക്കൽ ടോമി (55) ആണ് മരിച്ചത്. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട ടോമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈകിയതാണ് മരണത്തിനിടയാക്കിയത്. പ്രദേശത്ത് പൂയംകുട്ടി പുഴക്കു കുറുകെ പാലമില്ലാത്തതിനാൽ മണികണ്ടൻചാലിലൂടെ വഞ്ചിയിൽ കോതമംഗലം ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മരണം.
കോട്ടയം ജില്ലയുടെ കിഴക്കൻ മലയോരവും കനത്ത മഴയിൽ മുങ്ങി. മണിമലയാറടക്കം കരകവിഞ്ഞപ്പോൾ, ഏന്തയാർ ഇളംകാട്ടിൽ ഉരുൾപൊട്ടി കനത്ത നാശവും ഉണ്ടായി. മണിമലയാറ്റിൽ ഒഴുക്കിൽ പെട്ട് മധ്യവയസ്കൻ മരിച്ചു. ചിറക്കടവ് വയലേപ്പടിയിലാണ് മണിമല ചെറുവള്ളി സ്വദേശി ആറ്റുപുറത്ത് ശിവൻകുട്ടി (50) ഒഴുക്കിൽപ്പെട്ട് മരിച്ചത്. വയലേപ്പടി ഷാപ്പിലെ ജീവനക്കാരനായിരുന്നു.
ഇളംകാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഏക്കറുകണക്കിന് കൃഷി നശിച്ചു. പുലർച്ചെ ആറ് മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇവിടെ വെള്ളപാച്ചിലിൽ റോഡ് ഒലിച്ചുപോയി. ഇതോടെ കൂന്നാട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലും, മണിമല റോഡിലും വെള്ളം കയറി. മണിമല റോഡിൽ ബസുകൾ സർവ്വീസുകൾ നിർത്തിവച്ചു. ഈരാറ്റുപേട്ട റോഡിൽ ചെറുവാഹനങ്ങളിലെ യാത്രയും തടസപ്പെട്ടു. മുണ്ടക്കയം കോസ് വേ, കുട്ടിക്കൽ ചപ്പാത്ത്, പഴയിടം പാലം എന്നിവിടങ്ങളും വെള്ളത്തിനടിയിലായി. ചേനപ്പാടിയിൽ മണിമലയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ അപകട ഭീഷണിയിലാണ്. മേഖലയിൽ വ്യാപകമായ കൃഷി നാശമാണുണ്ടായിരിക്കുന്നത്.
കണ്ണൂർ മാലൂരിൽ വീട് തകർന്ന് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മംഗലാടൻ താറോമ(50), റഫലാദ്(8) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ മേത്തൊട്ടിയിൽ ഉരുൾപൊട്ടലിൽ ഒരു വീട് ഒലിച്ചുപോയി. ശക്തമായ മഴയെ തുടർന്ന് വീട്ടിലുള്ളവർ താമസം മാറിയിരുന്നതിനാൽ ആളപായമുണ്ടായില്ല.
എറണാകുളം എം.ജി റോഡിലും സൗത്ത് റെയിൽവേ സ്റ്റേഷനിലും വെള്ളം കയറി. ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ തീവണ്ടികൾ വൈകിയാണ് ഓടുന്നത്. എറണാകുളം -കോട്ടയം റൂട്ടില്‍ മരങ്ങള്‍ വീണ് റോഡ് ഗതാഗതവും തടസപ്പെട്ടു. ഇടുക്കി മൂന്നാറിൽ നിരവധി വീടുകളും കടകളും നിരവധി ടൂറിസ്റ്റ് കോട്ടേജുകളും വെള്ളത്തിനടിയിലായി.
കനത്ത മഴയിൽ കുട്ടനാട്ടിൽ രണ്ടിടങ്ങളിൽ മട വീണു. ആറുപങ്ക്, ചെറുകായൽ എന്നിവിടങ്ങളിലാണ് മട വീഴ്‌ചയുണ്ടായത്. മഴയെത്തുടർന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. ഇവിടുത്തെ പ്രഫഷണൽ കോളജുകൾക്കും അവധി ആയിരിക്കും. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയാണ്. മലപ്പുറത്ത് പൊന്നാനി താലൂക്കിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് ഇന്ന് പ്രവൃത്തി ദിനമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
എം ജി സർവ്വകലാശാലയുടെ ഇന്ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഏഴു മുതല്‍ 20 സെൻറീമീറ്റര്‍ വരെ മഴ പെയ്യുമെന്നും വ്യാഴാഴ്ച വരെ തുടരുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.