കനത്ത മഴ വരുന്നു; അടുത്ത മൂന്ന് ദിവസം നിർണായകം
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോൾ, അടുത്ത മൂന്ന് ദിവസം നിർണായകമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ അപകടത്തിൽ പെടുന്നതിൽ ആശങ്കയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം സീനിയർ സയന്റിസ്റ്റ് ആർ.കെ. ജെനമണി മാധ്യമങ്ങളോട് പറഞ്ഞു.
വരും ദിവസങ്ങളിൽ മധ്യ, വടക്കൻ മേഖലകളിലും മഴ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ജനങ്ങൾ ജലാശയങ്ങൾക്കടുത്തേക്ക് പോവരുതെന്നും കടലോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശം നൽകി.
കേരളത്തിൽ നാളെ 10 ജില്ലകളിലാണ് കനത്ത മഴ ലഭിക്കുമെന്ന മുന്നറിയിപ്പോടെ റെഡ് അലർട്ട് നൽകിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റന്നാൾ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ടാണ്.
അധികൃതരുടെ മുന്നറിയിപ്പുകൾ കൃത്യമായി അനുസരിക്കണമെന്നും ദുരന്ത സാധ്യത മേഖലകളിൽ നിന്ന് മാറണമെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നുകഴിഞ്ഞു. അടിയന്ത സാഹചര്യം മുന്നിൽ കണ്ട് എമർജൻസി കിറ്റുകൾ തയാറാക്കാനും നിർദേശമുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും എക്സ്കവേറ്ററുകളും ബോട്ടുകളും ഒരുക്കിവെക്കാൻ പൊലീസ് മേധാവി നിർദേശം നൽകിയിരിക്കുകയാണ്. ഇന്നലെ ഏഴ് പേരും ഇന്ന് ഉച്ചവരെ ആറ് പേരുമാണ് സംസ്ഥാനത്ത് മഴക്കെടുതികളിൽപെട്ട് മരിച്ചത്. വിവിധ നദികളിൽ പ്രളയമുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
ആഗസ്റ്റ്-സെപ്റ്റംബർ മാസത്തിലാണ് യഥാർഥ മൺസൂണ് മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. അങ്ങനെയെങ്കിൽ മഴ നീണ്ടുനിൽക്കാനാണ് സാധ്യത. രാജ്യത്ത് വിവിധ ഭൂമേഖലകളിൽ വ്യത്യസ്ത തരത്തിലാണ് മൺസൂൺ മഴ ലഭിക്കുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

